അഗളി∙ചെയ്തുപോയ അപരാധത്തിന്റെ ഉമിത്തീയിൽ വേവുന്ന മനസ്സിന് ആശ്വാസമേകാൻ ഉയിരിന്റെ ഒരുഭാഗം പറിച്ചുനൽകാനൊരുങ്ങുകയാണ് പട്ടാമ്പി പള്ളിപ്പുറം സ്വദേശി പി.സുകുമാരൻ. പത്ത് വർഷം മുൻപ് , തന്റെ പുരയിടത്തിന്റെ അതിരിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പിതൃസഹോദരന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പാലക്കാട് കോടതി സുകുമാരനെ ജീവപര്യന്തം ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയിൽ ശിക്ഷ 10വർഷമായി കുറഞ്ഞു.
കണ്ണൂർ സെൻട്രൽ ജയിലിലും നെട്ടുകൽത്തേരി തുറന്ന ജയിലിലുമായി ആറേമുക്കാൽ വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച് നല്ല നടപ്പിന്റെ ആനുകൂല്യത്തിൽ കഴിഞ്ഞ ഒന്നിന് പുറത്തിറങ്ങി. ഒരു ജീവനെടുക്കാൻ ഇടയായതിന്റെ പ്രായശ്ചിത്തമായിരിക്കണം ശേഷിക്കുന്ന തന്റെ ജീവിതമെന്ന് ജയിലിലെ ദിവസങ്ങളിൽ സുകുമാരൻ തീരുമാനിച്ചിരുന്നു. ഇതിന് നിമിത്തമായത് ജയിൽ ലൈബ്രറിയിൽ നിന്നും ലഭിച്ച ‘നിലാച്ചോറ്’ എന്ന പുസ്തകവും.
സുകുമാരൻ വായിച്ചിരിക്കേണ്ടതാണെന്നു പറഞ്ഞാണ് ഗ്രന്ഥശാലയുടെ ചുമതലക്കാരനായ പൗലോസ് പുസ്തകം നൽകിയത്. സാമൂഹിക പ്രവർത്തക ഉമാപ്രേമന്റെ ജീവിത കഥയായിരുന്നു അത്. ഉമാപ്രേമന്റെ മേൽവിലാസം സംഘടിപ്പിച്ച് കത്തെഴുതി. പുറത്തിറങ്ങിയശേഷം ഫോണിൽ വിളിച്ചു. നേരിട്ട് വരാനായിരുന്നു മറുപടി.ഇതേ സമയത്താണു കൊല്ലത്തെ പ്രിൻസിയെന്ന ഇരുപതുകാരി രണ്ട് വൃക്കയും തകർന്ന് ജീവിതം വഴിമുട്ടി ഉമാപ്രേമന്റെ മുന്നിലെത്തുന്നത്.
അമ്മയില്ലാത്ത പ്രിൻസിക്ക് അച്ഛൻ വൃക്കനൽകാൻ സന്നദ്ധനായെങ്കിലും പരിശോധനാഫലം തൃപ്തികരമായിരുന്നില്ല. വിവരമറിഞ്ഞ സുകുമാരൻ വൃക്കനൽകാൻ സന്നദ്ധനായി. പരിശോധനാഫലവും അനുകൂലം. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി 15ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ഇതിനായി സമൂഹ മനസ്സാക്ഷിക്കു മുൻപിൽ കൈനീട്ടുകയാണ് ഉമാപ്രേമൻ, ഒപ്പം സുകുമാരനും.