ഉത്തർപ്രദേശിലെ പ്രശസ്തമായ മുഗൾസരായ് റെയിൽവേ സ്റ്റേഷന് ആർഎസ്എസ് സൈദ്ധാന്തികൻ ദീൻ ദയാൽ ഉപാധ്യായയുടെ പേരു നൽകാനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. യുപി ബിജെപി സർക്കാരിന്റെ ശുപാർശ അംഗീകരിച്ചു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് അഹിറാണ് ഒപ്പുവച്ചത്. സ്റ്റേഷന്റെ പേരുമാറ്റത്തിനെതിരെ ലോക്‌സഭയിൽ, സമാജ്‌വാദി പാർട്ടിയുടെ നരേഷ് അഗർവാൾ അടക്കം ഒട്ടേറെ എംപിമാർ പ്രതിഷേധമുയർത്തി.
രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ റെയിൽവേ സ്റ്റേഷനാണു മുഗൾസരായ്. റെയിൽവേയുടെ ഏറ്റവും വലിയ വാഗൺ റിപ്പയർ വർക്‌ഷോപ്പും ഇവിടെയാണ്. വാരാണസിയിൽനിന്ന് 20 കിലോമീറ്റർ അകലെ ഈ സ്റ്റേഷനിലാണു ദീൻ ദയാൽ ഉപാധ്യായ 1968ൽ മരിച്ചത്. പേരുമാറ്റാനുള്ള ശുപാർശ കഴിഞ്ഞ ജൂണിലാണു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ റെയിൽവേക്കു കൈമാറിയത്.