മദ്യലഹരിയിൽ സുരക്ഷാവേലി കടന്ന രണ്ടു യുവാക്കൾ 2000 അടി താഴ്ചയിലേക്കു വീണു മരിച്ചു. മുംബൈയിലെ അംബോലി ഘാട്ടിലെ കവാലേ സദ് പോയിന്റിൽ തിങ്കളാഴ്ചയാണ് സംഭവം. യുവാക്കൾ സുരക്ഷാ വേലി ചാടിക്കടക്കുന്നതും പിന്നീട് കാലുതെറ്റി കൊക്കയിലേക്കു വീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇമ്രാൻ ഖരദി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് മരിച്ചത്.
കോലാപൂരിൽ പൗൾട്രി ഫാമിൽ ജോലി ചെയ്യുന്ന ഏഴുപേരുടെ സംഘമാണ് വിനോദയാത്രയ്ക്കായി അംബോലി ഘാട്ടിലെ കവാലേ സദ് പോയിന്റിൽ എത്തിയത്. സുഹൃത്തുക്കൾ തിരിച്ചുപോകാൻ തയാറായിട്ടും ഇവർ ഇവിടെ തുടരുകയായിരുന്നു.
ഇരുവരും പരസ്പരം വഴക്കുണ്ടാക്കുകയും തള്ളുകയും ചെയ്യുന്നത് വിഡിയോ ദൃശ്യത്തിലുണ്ട്. അമിതമായി മദ്യപിച്ചിരുന്ന ഇവരുടെ കാലുകൾ നിലത്തുറയ്ക്കുന്ന അവസ്ഥയിലായിരുന്നില്ല. കൈവരിക്കു മുകളിലൂടെ അപ്പുറം കടക്കുന്ന ഇവർ ചിരിക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് ഒരാൾ ബാലൻസ് നഷ്ടപെട്ട് താഴേക്കു വീഴുകയായിരുന്നു. വീഴുന്നതിനൊപ്പം മറ്റേയാളുടെ കൈയ്യിൽ കയറി പിടിച്ചതോടെയാണ് ഇരുവരും താഴേക്കു വീണത്. സുഹൃത്തുക്കൾ ബഹളമുണ്ടാക്കി ഓടിയെത്തുന്നതും വിഡിയോയില്‍ കാണാം.
ഇരുവരെയും കാണാനില്ലെന്നു പറഞ്ഞാണ് സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോശം കാലാവസ്ഥ ആയിരുന്നതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.