കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പേടിച്ചതു വിമാനങ്ങളെ. ജീവിതത്തിലൊരിക്കലും ഒരു വിമാനത്തിൽ സഞ്ചരിക്കാൻ ഇടവരരുതേ എന്ന ആത്മാർഥമായി ആഗ്രഹിച്ചു. ആകാശത്തിൽ ഇരമ്പം കേൾക്കുമ്പോൾതന്നെ പേടിച്ചു വിറച്ചു. സംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കും സ്ഫോടനങ്ങൾക്കും നടുവിൽ ജനിച്ചുവീണ ഒരു പെൺകുട്ടി വിമാനങ്ങളെ പേടിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല.
പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അതേ പെൺകുട്ടി ഒറ്റയ്ക്കൊരു വിമാനത്തിൽ ലോകം ചുറ്റിസഞ്ചരിച്ചു. ലോകത്തെ അപൂർവം വനിതാ പൈലറ്റുമാരിൽ ഒരാളായി. ഒരു ഹോളിവുഡ് ചലച്ചിത്രത്തിന്റെ ആവേശകരമായ കഥയല്ലിത്. പ്രചോദനാത്മക പ്രഭാഷകർ ഉദാഹരണമായി പറയുന്ന സാങ്കൽപിക കഥയുമല്ല. ഷെയ്സ്റ്റാ വെയ്സ് എന്ന അഫ്ഗാൻ യുവതിയുടെ ജീവിതം. അഫ്ഗാനിസ്ഥാനിലെ അഭയാർഥി ക്യാംപിൽ ജനിച്ച് അമേരിക്കയിലേക്കു കുടിയേറി ആകാശങ്ങളിൽ സ്വപ്നക്കൂടു നിർമിച്ച പെൺകുട്ടിയുടെ യഥാർഥ ജീവിതം.