സത്യമാകില്ലെന്നു കരുതിയ സ്വപ്നമുറിയിലേക്കു വലതുകാൽ വയ്ക്കുമ്പോൾ ബിനേഷിന്റെ കണ്ണിലെ സങ്കടങ്ങൾ മാഞ്ഞുപോയി. ചിരിതൂകുന്നവർ നിറഞ്ഞ ക്ലാസ്മുറിയിൽ അവനിപ്പോൾ അകലങ്ങളില്ല. ഉപരിപഠനത്തിനുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ചുവപ്പുനാടകളിൽപ്പെട്ടു രണ്ടരവർഷം വൈകിയെങ്കിലും ലണ്ടനിലെത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ കാസർകോട്ടെ ആദിവാസി യുവാവ് ബിനേഷ് ബാലൻ പഠനം തുടങ്ങി.
പിന്നാക്കവിഭാഗ വിദ്യാർഥികൾക്കുള്ള കേന്ദ്രസർക്കാർ നാഷനൽ ഓവർസീസ് സ്‌കോളർഷിപ്പാണു ബിനേഷിനു തുണയായത്. സസെക്സ് സർവകലാശാലയിൽ എംഎസ്‌സി സോഷ്യൽ ആന്ത്രപ്പോളജി കോഴ്സിനാണു ചേർന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ പഠനവും 17 മാസ കോഴ്സിന്റെ ഭാഗമാണ്. ജീവിതപാതയിലെ കല്ലും മുള്ളും താണ്ടിയാണു കാസർകോട്ടെ കോളിച്ചാൽ പതിനെട്ടാംമൈലിലെ ബാലൻ–ഗിരിജ ദമ്പതികളുടെ മകനായ ബിനേഷ് ലണ്ടനിലെത്തിയത്.
സല്യൂട്ട്!
പഠനം കഴിഞ്ഞു നാട്ടിലെത്തിയാൽ പണമില്ലാതെയും മാർഗനിർദേശങ്ങൾ നൽകാനാളില്ലാതെയും വലയുന്നവർക്കൊപ്പം നിൽക്കണമെന്നതാണു ബിനേഷിന്റെ വലിയ സ്വപ്നം. ഈ നിശ്‌ചയദാർഢ്യത്തിനു നൽകാം, മലയാളത്തിന്റെ സല്യൂട്ട്!
ലണ്ടനിലേക്കുള്ള വഴി (തടസ്സങ്ങൾ നിറഞ്ഞത്)
2015ൽ ആണു ബിനേഷിനു കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ് ലഭിക്കുന്നത്. യാത്രയ്ക്കു മുന്നോടിയായുള്ള ഇംഗ്ലിഷ് അഭിരുചി പരീക്ഷയ്ക്കും യാത്രച്ചെലവുകൾക്കും പണമില്ലാത്തതിനാൽ പട്ടികവർഗവകുപ്പു മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മി 27 ലക്ഷം രൂപ അനുവദിക്കാൻ നിർദേശിച്ചെങ്കിലും ഉദ്യോഗസ്ഥ ഇടപെടൽ കാരണം പണം ലഭിച്ചില്ല.
2016ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിച്ചപ്പോഴും ഉദ്യോഗസ്ഥർ തടസ്സവാദങ്ങളുയർത്തി. ഒടുവിൽ മന്ത്രി എ.കെ.ബാലൻ ഇടപെട്ടതോടെ ഒന്നരലക്ഷം രൂപ അനുവദിച്ചെങ്കിലും യാത്ര മുടങ്ങി. പിന്നീടു സ്വിറ്റ്‌സർലൻഡിലെ ബേൺ സർവകലാശാലയിൽ ബിരുദാനന്തര പഠനത്തിനു ലഭിച്ച അവസരവും സാങ്കേതിക കാരണങ്ങളാൽ മുടങ്ങി. ഈ വർഷം വീണ്ടും അവസരം ലഭിച്ചു.
നാട്ടിലെ തുടി സാംസ്കാരിക സംഘവും ബിനേഷിന്റെ ജീവിതകഥയറിഞ്ഞു സഹായിക്കുന്ന വയനാട്ടിലെ ബാങ്ക് ഉദ്യോഗസ്ഥയും അടക്കം പിന്തുണയേകിയപ്പോൾ ലണ്ടനിലേക്കുള്ള വഴി തെളിഞ്ഞു. പഠനത്തിന് ഒരുവർഷം 42 ലക്ഷം രൂപ കേന്ദ്രസർക്കാർ നൽകും. ലണ്ടനിലെത്തിയ ഉടൻ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് ബിനേഷിനെ ബന്ധപ്പെട്ടിട്ടുണ്ട്.