നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പത്ത് സ്മാര്‍ട്ട് ഫോണുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ റെഡ് മി നോട്ട് 4, റെഡ് മി 4, സാംസങ് ഗ്യാലക്സി ജെ 2 എന്നിവ ഇടംനേടി. ഒപ്പോ എ37, സാംസങ് ഗ്യാലക്സി ജെ7 യഥാക്രമം നാല്, അഞ്ച് സ്ഥാനനങ്ങളില്‍ എത്തിയതായും കൗണ്ടര്‍പോയന്റ് റിസേര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇതോടൊപ്പം കഴിഞ്ഞ പാദത്തില്‍ LTE അധിഷ്ടിത ഫോണുകളുടെ വില്‍പന 1.5 കോടി കഴിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. 4ജി ശേഷിയുള്ള ഹാന്‍ഡ്സെറ്റുകളുടെ എന്നത്തില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പിറകെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത വര്‍ഷത്തോടെ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ വിറ്റ മൊത്തം സ്മാര്‍ട്ട് ഫോണുകളില്‍ റെഡ് മി നോട്ട് 4 ന്‍റെ വിഹിതം 7.2 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള സഹോദരനായ റെഡ് മി 4, 4.5 ശതമാനം നേടി. മൂന്നാം സ്ഥാനത്തുള്ള സാംസങ് ഗ്യാലക്സി ജെ 2 വിന്റെ വിഹിതം 4.3 ശതമാനമാണ്. ഒപ്പോ എ37 ന്‍റെയും സാംസങ് ഗ്യാലക്സി ജെ7 ന്റേയും വിഹിതം യഥാക്രമം 3.5 ശതമാനവും 3.3 ശതമാനവുമാണ്.
ബ്രാന്‍ഡുകളിലേക്ക് വന്നാല്‍ 24 ശതമാനം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റ സാംസങ് ആണ് ഒന്നാംസ്ഥാനത്ത്. ഷവോമി (15.5 ശതമാനം), വിവോ (12.7 ശതമാനം), ഒപ്പോ (9.6 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബ്രാന്‍ഡുകളുടെ വിൽപന. ലെനോവോ (മോട്ടോ ഉള്‍പ്പടെ) 6.8 ശതമാനം ഫോണുകള്‍ വിൽപന നടത്തി ആദ്യ അഞ്ചില്‍ ഇടംപിടിച്ചു.
മൊത്തം വിറ്റ സ്മാര്‍ട്ട് ഫോണുകളില്‍ 70 ശതമാനവും ആദ്യ അഞ്ച് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകളാണ്. മൊത്തം വിപണി വിഹിതത്തില്‍ 50 ശതമാനവും ചൈനീസ് ബ്രാന്‍ഡുകളുടെതാണ്. ഐപിഎല്‍, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ അവസരങ്ങളിലെ വന്‍ പരസ്യങ്ങളിലൂടെ ഷവോമി, ഒപ്പോ, വിവോ, ജിയോണി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ അതിവേഗ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
15,000-20,000 രൂപ വിലവരുന്ന മിഡ് എന്‍ഡ് സെഗ്മെന്റിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സെഗ്‌മെന്റില്‍ ഒരു വളര്‍ച്ചയുമുണ്ടായില്ല. പ്രീമിയം സെഗ്‌മെന്റില്‍ 55 ശതമാനം വിപണിവിഹിതത്തോടെ സാംസങ് ആധിപത്യം തുടരുകയാണ്. ഗ്യാലക്സി 8 സീരീസിന്റെ ഡിമാന്‍ഡ് മൂലം മുന്‍ പാദത്തേതില്‍ നിന്നും 13 ശതമാനം വളര്‍ച്ചനേടാന്‍ സാംസങ്ങിനായി. ഈ സെഗ്‌മെന്റില്‍ ആപ്പിളിന് 30 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. മൊത്തത്തിലുള്ള വിൽപനയില്‍ 25 ശതമാനവും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 2 ജിബി റാമുമുള്ള ഹാന്‍ഡ്സെറ്റുകളാണ് വിറ്റുപോയത്. ക്വല്‍കോം ചിപ്പ്സെറ്റോട് കൂടിയ സ്മാര്‍ട്ട് ഫോണുകളുടെ വില്പനയില്‍ 40 ശതമാനം വര്‍ധനവുണ്ടായി. ഇതിന് കടപ്പെട്ടിരിക്കുന്നത് മിഡ്-ഏന്‍ഡ് ചൈനീസ് ഹാന്‍ഡ്‌സെറ്റുകളോടാണ്.