ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളുടെ കഥയാണ് ഇന്നു സമൂഹമാധ്യമത്തിലാകെ നിറയുന്നത്. സംഗതി ഭാര്യയോടുള്ള സ്നേഹത്തിന്റെ പുറത്ത് കക്ഷി ചെയ്തത് ഒരു കുറ്റകൃത്യമാണെങ്കിലും അദ്ദേഹത്തെ നിഷ്കളങ്കനായ കള്ളൻ എന്നു വിശേഷിപ്പിക്കുകയാണ് കൂടുതൽ പേരും. സ്നേഹം മൂത്ത് അന്ധനായ ഒരു ഭർത്താവാണ് കഥാനായകൻ. ഭാര്യയുടെ വിജയത്തിനായി അദ്ദേഹം ചെയ്തതോ ലോകത്ത് ഒരാളും ചെയ്യാത്ത ഒരു കാര്യവും. ഇനി ആ മഹാകൃത്യം എന്താണെന്നല്ലേ? തന്റെ പ്രിയതമയ്ക്കു വേണ്ടി ഒരു മോഷണം നടത്തിയിരിക്കുകയാണ് ഛത്തീസ്ഗഡ് സ്വദേശിയായ ശ്രീകാന്ത് ഗുപ്ത.
സ്വർണമോ വജ്രമോ ഒന്നുമല്ല കേട്ടോ കക്ഷി മോഷ്ടിച്ചത്, ഭാര്യക്കായി നല്ല അസൽ ഡിസൈനർ സാരികളാണ്. അതും വെറുതെ ഭാര്യയെ അങ്ങു സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ല, മറിച്ച് സൗന്ദര്യ മല്‍സരത്തിൽ പങ്കെടുക്കാനിരിക്കുന്ന ഭാര്യയുടെ മികച്ച പ്രകടനത്തിനായാണ്. ബിലാസ്പൂറിൽ എല്ലാ മൺസൂണിലും നടക്കുന്ന 'സാവൻ സുന്ദരി' എന്ന സൗന്ദര്യ മല്‍സരത്തിൽ പങ്കെടുക്കുന്ന ഭാര്യക്കു വേണ്ടിയായിരുന്നു ശ്രീകാന്തിന്റെ കടുംകൈ.
സർക്കാർ സ്കൂൾ അധ്യാപകനായ ശ്രീകാന്തിന് ഡിസൈനര്‍ സാരികൾ വാങ്ങിക്കൊടുക്കാൻ മോഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള പണം കയ്യിലില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസൈനർ സാരി ഷോപ്പിൽ കയറി മോഷ്ടിക്കാന്‍ പദ്ധതിയിടുന്നത്. മറ്റു മൽസരാർഥികളേക്കാൾ ഭാര്യ ഒട്ടും പുറകിലാവരുതെന്ന ചിന്തയായിരുന്നു ശ്രീകാന്തിനെ ഒരു കള്ളനാക്കിയത്. മനസു നിറയെ സ്നേഹത്തോടെയും അഭിമാനത്തോടെയും ശ്രീകാന്ത് ആ ഡിസൈനർ സാരികള്‍ ഭാര്യ പ്രമീളയ്ക്കു സമ്മാനിക്കുകയും ചെയ്തു.
ഇരുപത്തിയാറുകാരിയായ പ്രമീള വിലകൂടിയ ഡിസൈനർ സാരികൾ ധരിച്ച് റാംപിൽ ചുവടുവെച്ചതോടെയാണ് മോഷണകഥ പുറത്തുവരുന്നത്. സാരികൾ ശ്രദ്ധയിൽപ്പെട്ട കാഴ്ച്ചക്കാരിൽ ആരോ ആണ് സംഗതി കടയുടമകളെ അറിയിച്ചത്. ശേഷം കടയുടമകളുടെ പരാതിയെത്തുടർന്ന് പ്രമീളയെയും ശ്രീകാന്തിനെയും പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്തായാലും കയ്യിൽ കാശില്ലെങ്കില്‍ മോഷ്ടിച്ചായാലും ഭാര്യയെ സ്നേഹിക്കും എന്ന ചിന്തയാണ് ശ്രീകാന്തിനെ അഴികൾക്കുള്ളിലാക്കിയത്.