വെറുപ്പുകൊണ്ടല്ല. വിദ്വേഷം കൊണ്ടുമല്ല. അത്രമേൽ സ്നേഹിക്കയാൽ പ്രിയ ചാർലി, യാത്ര പറയുന്നു നിന്നോടു പ്രിയപ്പെട്ടവർ. ചാർലി ഗാർഡിനുവേണ്ടിയുള്ള നിയമയുദ്ധത്തിനു കോടതിമുറിയിൽ തിരശ്ശീല വീഴുന്നു. ഇനി വേണ്ട വാദപ്രതിവാദങ്ങൾ. സമയം വൈകിപ്പോയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. ലണ്ടനിലെ ആശുപത്രി അധികൃതരുമായി ചാർലിയുടെ മാതാപിതാക്കൾ ചർച്ച തുടങ്ങിക്കഴിഞ്ഞു: എത്രയും വേഗം, സമാധാനത്തോടെ എങ്ങനെ ചാർലിയെ യാത്രയാക്കാമെന്ന്.
11 മാസം മാത്രം പ്രായമേയുള്ളൂ കൊച്ചു ചാർലിക്ക്. നിർഭാഗ്യവാനായ അവൻ ജനിച്ചുവീണതേ രോഗദുരിതങ്ങളിലേക്ക്. മസ്തിഷ്കത്തിനു നാശം സംഭവിച്ചിരുന്നു. മസിലുകൾ ദുർബലമാകുന്ന രോഗാവസ്ഥയുമുണ്ടായിരുന്നു. പരീക്ഷണ ചികിൽസയ്ക്കു വിധേയനായാൽ ഒരു പക്ഷേ ചാർലിക്കു രോഗമില്ലാതെ ജീവക്കാനായേക്കും. അതിന് അമേരിക്കയിൽ പോകണം.ലണ്ടനിലെ കോടതിയുടെ അനുമതിയും വേണം. കൊച്ചു ചാർലിയുടെ അച്ഛനമ്മമാർ, തങ്ങളുടെ കുരുന്നിനെ ജീവനേക്കാളേറെ സ്നേഹിക്കയാൽ നിയമനടപടിക്കു തുടക്കം കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചു. പക്ഷേ വിധി ചാർലിക്കു കാത്തുവച്ചതു ജീവിതമല്ല; മരണം തന്നെ.
അമേരിക്കയിൽ എത്തിച്ചു ചികിൽസ തുടർന്നാലും ചാർലി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടു കോടതി. ചികിൽസ നടക്കുന്ന ഓരോ നിമിഷവും സമ്മാനിക്കുന്നതു തീവ്രവേദന. ചിരിക്കാൻ ശ്രമിക്കേണ്ട പ്രായത്തിൽ നിർത്താതെ കരയുന്ന ചാർലിയെ എന്തിനു കൂടുതൽ വേദനിപ്പിക്കണം. ചാർലിക്ക് അമേരിക്കയിലേക്കു പോകാൻ അനുമതി നിഷേധിക്കപ്പെട്ടു.