മൂന്നാർ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിച്ച് ശ്രദ്ധ പിടിച്ചു പറ്റിയ മുൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന് ബൈക്കുകളുടെ അകമ്പടിയോടെ സ്വീകരണം. ആലത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ശ്രീറാമിനെ സ്വാതി ജംക്‌ഷനിൽ തയാറാക്കി നിർത്തിയ ബുള്ളറ്റിൽ കയറ്റിയാണ് ചടങ്ങിലേക്ക് ആനയിച്ചത്. ശ്രീറാമിന് അകമ്പടിയായി 25 ഓളം യുവാക്കൾ ബുള്ളറ്റിൽ പരിപാടി സ്ഥലത്തിലേക്ക് എത്തി. ശ്രീറാമിന്റെ ബൈക്ക് സവാരി പ്രിയം അറിഞ്ഞ് സ്വാതി ജംക്‌ഷനിൽ നേരത്തെ ഇവർ തയാറായി നിന്നു.
എന്നാൽ ഇതറിയാതെ സർവീസ് റോഡ് വഴി ബ്ലോക്ക് ഓഫിസിന് സമീപമുള്ള ഉദ്ഘാടന വേദിക്കടുത്ത് ശ്രീറാം എത്തി. ബൈക്കുകളുമായി കാത്തിരിക്കുന്ന വിവരമറിഞ്ഞ് അദ്ദേഹം സ്വാതി ജംക്‌ഷനിൽ എത്തി ബൈക്കിൽ കയറി സംഘാടകരോടൊപ്പം പരിപാടി സ്ഥലത്തെത്തി. ഇറങ്ങിയ ഉടൻ തന്നെ കൂടെയുള്ളവർ ഹെൽമറ്റ് വയ്ക്കാത്തതിനെ കുറിച്ച് കമന്റ്. അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടി പെറ്റി കേസ് എടുക്കാനുള്ള വകുപ്പുണ്ടെന്നും പറഞ്ഞു. പതിനായിരങ്ങൾ മുടക്കി ബൈക്കുകൾ വാങ്ങുന്നവർ തുച്ഛമായ തുകയ്ക്ക് ഒരു ഹെൽമറ്റ് വാങ്ങാൻ കൂടി തയാറാവുന്നില്ലെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാവുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.