ഇല്ലായ്മകൾക്കു നടുവിൽ കഴിയുന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കു കേരള ഭാഗ്യക്കുറിയുടെ 65 ലക്ഷം രൂപ ഒന്നാം സമ്മാനം. വടക്കഞ്ചേരി ചെക്കിണി ചേരിങ്കൽ വീട്ടിൽ വേലായുധന്റെ മകൻ സുരേഷിനാണു പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ആർവി–533234 എന്ന നമ്പർ ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്. വടക്കഞ്ചേരിയിൽ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുന്ന സുരേഷിന് ആദ്യമായാണു വലിയ സമ്മാനം കിട്ടുന്നത്.
ആയിരം, അയ്യായിരം രൂപയുടെ സമ്മാനങ്ങൾ മുൻപു കിട്ടിയിട്ടുണ്ട്. മംഗലം സ്വദേശിയായ ആദിത്താണു ടിക്കറ്റ് കൊടുത്തത്. വടക്കഞ്ചേരി ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നുള്ള ടിക്കറ്റാണിത്. ടാർപായ കൊണ്ടു മറച്ച വീട്ടിൽ ഇല്ലായ്മകളോടു പടപൊരുതി ജീവിക്കുന്ന സുരേഷിനും ഭാര്യ വിദ്യയ്ക്കും നല്ലൊരു വീടും സ്വന്തമായി ഓട്ടോയും എന്നതു മാത്രമാണ് ആഗ്രഹം. ഇവർക്ക് മൂന്നു വയസ്സുകാരനായ സൂര്യജിത്ത് എന്ന മകനുമുണ്ട്.