ഇന്ത്യയുടെ കടൽത്തട്ടിൽ വിലമതിക്കാനാകാത്ത സമ്പത്ത് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ദശലക്ഷക്കണക്കിന് ടൺ ലോഹങ്ങളും ധാതുക്കളും വാതകങ്ങളുമാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ജിഎസ്ഐ) ശാസ്ത്രജ്‍ഞർ കണ്ടെത്തിയത്. മംഗളൂരു, ചെന്നൈ, മാന്നാർ ബേസിൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് വൻ സമുദ്രനിക്ഷേപമുള്ളത്.
2014ൽ ആണ് ഈ പ്രദേശങ്ങളിൽ വൻതോതിൽ നിക്ഷേപമുള്ളത് തിരിച്ചറിഞ്ഞതും ഗവേഷണം ആരംഭിച്ചതും. ഫോസ്ഫേറ്റ് സമൃദ്ധമായ അടിത്തട്ടാണിത്. ഹൈഡ്രോ കാർബണുകളും മൈക്രോ നോഡ്യൂളുകളും വൻതോതിൽ ഇവിടെയുണ്ട്. മൂന്നുവർഷത്തെ ഗവേഷണത്തിൽ 1,81,025 ചതുരശ്ര കിലോമീറ്റർ അതീവ സാന്ദ്രതയേറിയ കടൽത്തിട്ടയാണ് തെളിഞ്ഞത്.
സമുദ്ര രത്നാകർ, സമുദ്ര കൗസ്തുഭ്, സമുദ്ര സൗദികാമ എന്നീ കപ്പലുകളാണ് ഗവേഷണം നടത്തിയതെന്ന് സൂപ്രണ്ടന്റ് ജിയോളജിസ്റ്റ് ആശിഷ് നാഥ് പറഞ്ഞു. സിമന്റ്, പെയിന്റ്, ഫെർട്ടിലൈസർ, നിർമ്മാണ പ്രവൃത്തികൾ എന്നിവയ്ക്കു ഇപ്പോൾ കണ്ടെത്തിയ സമുദ്രനിക്ഷേപം വലിയ മുതൽക്കൂട്ടാകും.