മൂന്നു വർഷം മുൻപ് 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇന്ത്യൻ സമുദ്രത്തിൽ എവിടെയാണു വിമാനമുള്ളതെന്നതു സംബന്ധിച്ച വിവരങ്ങളാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ അന്വേഷണം പൂർണമായും അവസാനിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനി എന്താണു നടപടിയെന്ന് ഉറ്റുനോക്കുകയാണ് കാണാതായവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ. 2014 മുതൽ വിമാനത്തിനായി മലേഷ്യയും ചൈനയും ഓസ്ട്രേലിയയും സംയുക്തമായി തിരച്ചിൽ നടത്തിയത് ഇന്ത്യൻ സമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റർ ഭാഗത്തായിരുന്നു. ആകെ അന്വേഷണത്തിനായി ചെലവഴിച്ച തുകയാകട്ടെ, ഇന്ത്യൻ രൂപയിൽ ഏകദേശം 1100 കോടിയിലേറെ വരും. പലപ്പോഴായി വിമാനത്തിന്റെ ഇരുപതിലേറെ അവശിഷ്ടങ്ങൾ തീരത്തടിഞ്ഞു. ഇതിൽ എംഎച്ച് 370ന്റെയാണെന്ന് ഉറപ്പിക്കാവുന്നതും സംശയമുള്ളവയുമുണ്ടായിരുന്നു.
വിമാനം മിസൈൽ പ്രയോഗം നടത്തി വീഴ്ത്തിയതാണെന്നും ഹൈജാക്ക് ചെയ്ത് ഇടിച്ചിറക്കിയതാണെന്നും ഇന്ധനം തീർന്നതാണെന്നുമൊക്കെ ‘സിദ്ധാന്തങ്ങളും’ അതിനിടെ ഉയർന്നു വന്നു. എല്ലാറ്റിനുമൊടുവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ചൈനയും ഓസ്ട്രേലിയയും മലേഷ്യയും സംയുക്തപ്രസ്താവനയിറക്കി– വിമാനം തകർന്നു വീണ ഇടത്തെപ്പറ്റി വ്യക്തമായ തെളിവുകൾ ലഭിക്കും വരെ പരിശോധനകളെല്ലാം നിർത്തി വയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇൻഡിപെൻഡന്റ് ഗ്രൂപ്പ് (ഐജി) എന്ന കൂട്ടായ്മ പുതിയ റിപ്പോർട്ടുമായെത്തുന്നത്. എന്താണ് എംഎച്ച് 370യ്ക്കു സംഭവിച്ചതെന്ന പഠനറിപ്പോർട്ട് സംഘം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എവിടെയാണ് വിമാനം കൃത്യമായുള്ളതെന്ന് വ്യക്തമാക്കിയുള്ള സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഓർഗനൈസേഷന്റെ (സിഎസ്ഐആർഒ) റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവന്നു. ഓസ്ട്രേലിയൻ സർക്കാരിന്റെ ധനസഹായത്തോടെയാണ് സിഎസ്ഐആർഒയുടെ പ്രവർത്തനം.
എന്തിനാണ് ആ വിവരം ഒളിപ്പിച്ചത്?
ഇന്ത്യൻ സമുദ്രത്തിൽ ‘സെവൻത് ആർക്’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന, നീളമേറിയ, ഭാഗത്താണ് എംഎച്ച് 370 വീണതെന്നാണ് ഇതുവരെ തിരച്ചിൽ നടത്തിയ അധികൃതരുടെ വാദം. എന്നാൽ യഥാർഥത്തിൽ സെവൻത് ആർക്കിൽ നിന്നും വടക്കു മാറിയാണ് മലേഷ്യൻ വിമാനം ഇപ്പോൾ കിടക്കുന്നതെന്ന് ഐജി വാദിക്കുന്നു. കടലിന്റെ അടിത്തട്ടിൽഇപ്പോഴും അത് കിടക്കുന്നുണ്ടെന്നും അവരുടെ വാദം. ഇതുവരെ മലേഷ്യ പുറത്തുവിടാതിരുന്ന ഡേറ്റയിൽ നിന്നാണ് പുതിയ തെളിവുകൾ ഐജിക്ക് ലഭിച്ചത്.
‘ഇൻമാർസാറ്റ്’ സാറ്റലൈറ്റ് നെറ്റ്‌വർക്കുമായി എംഎച്ച് 370 നടത്തിയ ആശയവിനിമയം സംബന്ധിച്ച ഡേറ്റയായിരുന്നു ഇത്. എന്തുകൊണ്ടാണ് ഇത്രയും കാലം മലേഷ്യൻ സർക്കാർ ഈ ഡേറ്റ പുറംലോകത്തിൽ നിന്നും ഒളിപ്പിച്ചു വച്ചതെന്നു വ്യക്തമാക്കണമെന്നും അന്വേഷകർ ആവശ്യപ്പെടുന്നു. കാരണം, സാറ്റലൈറ്റ് ഡേറ്റയിൽ നിന്ന് തിരച്ചിലിനാവശ്യമായ നിർണായക വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമായിരുന്നു. ചൈനീസ് യാത്രികന്റെ ബന്ധുവിന് മലേഷ്യൻ എയർലൈൻസ് നൽകിയ ഡേറ്റയാണ് ഇപ്പോൾ ഐജി ഗവേഷകർ ഉപയോഗപ്പെടുത്തിയത്.
ഇന്ത്യൻ സമുദ്രത്തിലേക്ക് തലകീഴായി മറിഞ്ഞ് കറങ്ങിക്കറങ്ങി കുത്തനെ കൂപ്പുകുത്തുകയായിരുന്നു എംഎച്ച് 370 എന്നാണ് ഡേറ്റ വഴിയുള്ള വിശകലനം വ്യക്തമാക്കുന്നത്. വിമാനത്തിലെ സാറ്റലൈറ്റ് ഡേറ്റ യൂണിറ്റ് പെർത്തിലുള്ള ഇൻമാർസാറ്റിന്റെ ഗ്രൗണ്ട് സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ ആശയവിനിമയത്തിന്റെ വിവരങ്ങൾ ഇൻമാർസാറ്റ് അധികൃതരും തിരച്ചിലിൽ ഏർപ്പെട്ട സംഘവും മാത്രമാണ് വിശകലനം ചെയ്തത്. അതിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ സമുദ്രത്തിന്റെ തെക്കുഭാഗം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതും. ഈ ഡേറ്റയാണ് പുറത്തുള്ളവർക്ക് മലേഷ്യ ലഭ്യമാക്കാതിരുന്നതും.