ചരിത്രത്തിലേക്ക് വെളിച്ചം വീശാൻ പ്രധാനമന്ത്രിക്ക് അവസരമൊരുക്കിയ ചെമ്പു തകിട് ചരിത്രാന്വേഷികൾക്ക് കൗതുകമായി. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് സമ്മാനിച്ച പ്രാചീന ചെമ്പുതകിട് (ചെമ്പേട്) പകർത്തിയത് തിരുവല്ലയിലെ മാർത്തോമ്മാ സഭാ ആസ്ഥാനത്തു നിന്ന്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന ചെമ്പേടുകളെ പറ്റി ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ ബിരാട് രാജാറാം യാജ്നിക് ആണ് പ്രധാന മന്ത്രിയുടെ ഓഫിസിൽ വിവരം നൽകിയത്.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഓഫ് ദി ആർട്സിന്റെ ഡയറക്ടറും മഹാത്മാഗാന്ധി പാർക്കിന്റെ ക്യുറേറ്ററുമായ ഇദ്ദേഹം ജൂൺ 23ന് ആണ് തിരുവല്ലയിലെത്തി ഇതിന്റെ ചിത്രം പകർത്തി. സഭാ ആസ്ഥാനത്തെ സേഫ് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഈ തകിടുകൾ മാർത്തോമ്മാ മെത്രാപ്പൊലീത്ത, സഭാ സെക്രട്ടറി, ട്രസ്റ്റി എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ തുറന്നു കാണുവാൻ കഴിയുകയുള്ളൂവെന്ന് സഭാ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ് പറഞ്ഞു.
100 വർഷത്തിലേറെയായി ഇവിടത്തെ ലോക്കറിൽ ഭദ്രമായി ഇവ സൂക്ഷിച്ചിരിക്കുകയാണ്. ഈ ചെമ്പേടുകളിൽ മൂന്നെണ്ണം മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം പഴയ സെമിനാരിയിലും സൂക്ഷിച്ചുവരുന്നു. മലങ്കര സഭയ്ക്ക് പേർഷ്യയിലെ നെസ്തോറിയൻ സഭയുമായി നിലനിന്നിരുന്ന ബന്ധത്തിന്റെ തെളിവുകളാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പക്കലിരിക്കുന്ന ചെമ്പേടുകളും പഴയ പള്ളികളിലെ ചില കുരിശുകളും പുരാതന ലിഖിതങ്ങളും.
എഡി 825–ൽ മാർവാൻ സാബ്രീസോയുടെ നേതൃത്വത്തിൽ പേർഷ്യയിൽ നിന്നുവന്ന ഒരുസംഘം കൊല്ലത്ത് കുടിയേറി പാർത്തിരുന്നു. ഇവരിൽ മാർ സപ്രോ, മാർ പ്രോദ് എന്നു പേരുള്ള രണ്ടു മെത്രാന്മാരും ഉൾപ്പെട്ടിരുന്നു. മാർ സാബ്രീസോ കൊല്ലത്തു പണികഴിപ്പിച്ചതാണ് തരീസാപള്ളി.വേണാട്ടിലെ രാജാവായ അയ്യനടികൾ തിരുവടികൾ ക്രിസ്ത്യാനികൾക്കും ഈ പള്ളിക്കും ചില പദവികൾ കൊടുത്തതായും ചെമ്പേടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തീയതി കൃത്യമല്ലെങ്കിലും എഡി–848ന് അടുത്താണ് ഇവ എഴുതപ്പെട്ടതെന്നു കരുതുന്നു.
നികുതി പിരിക്കുന്നതിനുള്ള അവകാശം, കച്ചവടസാധനങ്ങൾക്കു വില നിശ്ചയിക്കുന്നതിനുള്ള അധികാരം തുടങ്ങിയവ ക്രിസ്ത്യാനികൾക്ക് ചെമ്പേട് മുഖേനയാണ് ലഭിച്ചത്. ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിതം സംബന്ധിച്ചുള്ള 72 പദവികളും രാജാവ് തുല്യം ചാർത്തി കൊടുത്തത് ചെമ്പേടുകളിലാണ്. കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികൾക്കും അവരുടെ പ്രതിനിധി ഇരവികൊർത്തനും ചേരനാട് ഭരിച്ചിരുന്ന വീര രാഘവ ചക്രവർത്തി ഏതാനും പദവികൾ അനുവദിച്ച് ചെമ്പേടുകൾ നൽകി. എട്ടാം നൂറ്റാണ്ടിലാണ് ഇവയെന്നു കരുതുന്നു.