അച്ഛൻ, അമ്മ, കുട്ടി അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവർക്ക് വീട് നിർമ്മിക്കാനായിട്ടുള്ളത് നാല് സെൻറ് സ്ഥലം. ബജറ്റ് ആണെങ്കിൽ മുപ്പത് ലക്ഷത്തിന് താഴെ നിൽക്കണം. ഈ ആവശ്യങ്ങളൊക്കെയായിട്ടാണ് എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഇമ്രാൻ സേട്ടും അശ്വതിയും കളമശ്ശേരിയിലെ മാഗ് കോൺസെപ്റ്റിലെ ഡിസൈനറായ മനാഫ് ഷെരീഫിനെ സമീപിക്കുന്നത്. ഇവരുടെ എല്ലാ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് മനാഫ് ഡിസൈൻ ചെയ്ത ആംഗൻ എന്ന വീട്ടിലേക്കാണ് നമ്മളിന്ന് പോകുന്നത്.
4 സെന്റിൽ 1200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കൃത്യമായ ബജറ്റിൽ ഒതുക്കാനുള്ള പരിശ്രമങ്ങൾ ചുറ്റുമതിലിലും ഗെയ്റ്റിലും നിന്നുതുടങ്ങുന്നു. വീടിന്റെ അടിത്തറ കെട്ടാൻ കൊണ്ടുവന്നതിൽ നിന്നും ബാക്കിവന്ന കരിങ്കല്ലാണ് മതിലിൽ ഉപയോഗിച്ചത്. ഗെയ്റ്റും ലളിതമായി സ്‌റ്റീൽ ഫ്രയിമുകൾ കൊണ്ട് നിർമിച്ചു. പരിമിതമായ സ്ഥലത്തും പുൽത്തകിടിയും മരങ്ങളും വച്ചുപിടിപ്പിച്ചു മനോഹരമാക്കി. വളരെ ലളിതമായ ബോക്സ് ശൈലിയിലാണ് വീടിന്റെ എലിവേഷൻ. വൈറ്റ്, ഗ്രേ, വുഡൻ കോമ്പിനേഷനിലാണ് നിറങ്ങൾ. വാസ്തുവനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്.
ആദ്യം ചെന്നുകയറുന്നത് ചരിഞ്ഞ മേൽക്കൂരയുള്ള കാർപോർച്ചിലേക്കാണ്. പിന്നീട് നേരെ സിറ്റ്ഔട്ടിലേക്ക്. ഷറാ ബോർഡുപയോഗിച്ചു സിറ്റ്ഔട്ടിലെ ഭിത്തി അലങ്കരിച്ചു. മൾട്ടി വുഡിൽ ലളിതമായ വാതിൽ ഒരുക്കി. ചെറിയ ഇടങ്ങൾക്കുപോലും ഉൽപയുക്തത നൽകിയിരിക്കുന്നു. പ്രധാനവാതിലിന്റെ പിറകിലായി കാണാത്ത രീതിയിൽ ഒരു ഷൂ റാക്ക് ഒരുക്കി.
ചെറുതെങ്കിലും ചേതോഹരമാണ് ഇന്റീരിയർ. ലിവിങ്, ഡൈനിങ്, ഗോവണി എന്നിവ ഓപ്പൺ ശൈലിയിൽ ഒരുക്കി. ഫോർമൽ ലിവിങ് സ്‌പേസ് കുറച്ചുഭാഗങ്ങളിൽ ഡബിൾ ഹൈറ്റിലാണ്. ഇതുകൂടാതെ വൈറ്റ് കളർ തീമിൽ ഇന്റീരിയർ ഒരുക്കിയതും കൂടുതൽ വിശാലത തോന്നിക്കാൻ സഹായകരമായി. ലിവിങ്ങിൽ കസ്റ്റമൈസ് ചെയ്ത വൈറ്റ് ലെതർ സോഫയും ഒരുവശത്തായി ടിവി യൂണിറ്റും നൽകി.
അടുക്കളയുടെയും താഴത്തെ കിടപ്പുമുറിയുടെയും നടുവിലായാണ്, വീട്ടിലെ ഏറ്റവും ഹൈലൈറ്റ് സ്‌പേസ് എന്ന് പറയാവുന്ന പാഷ്യോ. യുപിവിസി സ്ലൈഡിങ് വാതിലുകളിലൂടെ ഇവിടേക്ക് പ്രവേശിക്കുന്നത്. സിമന്റ് ഇഷ്ടികകൊണ്ട് ചെങ്കല്ലിന്റെ പ്രതീതി ജനിപ്പിക്കുന്ന ഭിത്തിയാണ് മറുവശത്ത്.
മുകളിൽ ഗ്ലാസ് മേൽക്കൂരയും വശങ്ങളിൽ ഗ്രില്ലുകളും നൽകി. ഇതിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി വീട്ടിലേക്ക് വിരുന്നെത്തുന്നു. തടി അതേപടി കലാപരമായി മുറിച്ചെടുത്ത് ഇരിപ്പിടങ്ങളും നൽകി.