കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസും തമ്മിലുള്ള വിവാഹം ഹരിതമയം. പ്ലാസ്റ്റിക് ഒഴിവാക്കി വിവാഹത്തിലൂടെ മാതൃക കാട്ടാനാണ് ശബരിയുടെയും ദിവ്യയുടെയും തീരുമാനം. ജൂൺ 30 ന് രാവിലെ 9.30-നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.
ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായി നടക്കുന്ന ചടങ്ങിലാണ് ശബരീനാഥൻ ദിവ്യയെ താലി ചാർത്തുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 30 ന് തന്നെ വൈകിട്ട് നാലു മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലും ജൂലൈ 2, ഞായറാഴ്ച വൈകിട്ട് നാലു മണി മുതൽ ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സൽക്കാരം.
ഹരിതവഴിയിൽ വിവാഹം
വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് വനം വകുപ്പിൽ നിന്ന് ശേഖരിച്ച വൃക്ഷതൈകൾ നൽകും, തക്കല ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളും പാർട്ടി പ്രവർത്തകരും പങ്കെടുക്കുന്ന ലളിതമായ താലികെട്ട് ചടങ്ങ്, അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ - സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കുക, നാട്ടിലെ വിഭവങ്ങളായ വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വരച്ച കേരത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണം.