ബൈക്കിൽ അമിതവേഗത്തിൽ സഞ്ചരിച്ചു കൊണ്ടു സെൽഫിയെടുത്ത കമിതാക്കളിൽ കാമുകന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം.ഇന്നലെ വാഹന പരിശോധനയ്ക്കിറങ്ങിയ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിന്റെ വാഹനത്തിനു മുന്നിലൂടെയാണു കമിതാക്കൾ ബൈക്കിൽ ചീറിപ്പാഞ്ഞു സെൽഫിയെടുത്തത്. കണ്ടെയ്നർ റോഡിലായിരുന്നു സംഭവം. നഗരത്തിലെ കോളജിലെ ബികോം വിദ്യാർഥിനിയും ബിടെക് പൂർത്തിയാക്കിയ യുവാവുമാണു ബൈക്കിലുണ്ടായിരുന്നത്. ബൈക്കിനു പിന്നിലിരുന്നു യുവാവിനെ കൂടി ഉൾപ്പെടുത്തിയാണു പെൺകുട്ടി ആദ്യം സെൽഫിയെടുത്തത്.
ജീപ്പിലിരുന്ന് ഇതു കണ്ട ഉദ്യോഗസ്ഥർ ബൈക്കിനെ പിന്തുടർന്നപ്പോഴാണ് ഓട്ടത്തിനിടെ സെൽഫി പരമ്പര തന്നെ ശ്രദ്ധയിൽ പെട്ടത്. ബൈക്ക് ഓടിക്കുന്നതിനിടെ യുവാവിന്റെ ഹെൽമറ്റ് അഴിച്ചുമാറ്റിയും യുവാവിന്റെ മുഖം വശങ്ങളിലേക്കു തിരിച്ചുമൊക്കെ പുറകിലിരുന്നു പെൺകുട്ടി സെൽഫിയിൽ പകർത്തുന്നതു കണ്ടതോടെയാണു ബൈക്ക് തടഞ്ഞത്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചെന്ന കുറ്റം ചുമത്തി യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒക്ക് ഫയൽ കൈമാറി. ഇവരുടെ രക്ഷിതാക്കളോടു ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
അപകടങ്ങൾ പതിവായ കണ്ടെയ്നർ റോഡിൽ സ്ഥിരമായി മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണമുണ്ട്. വാഹനങ്ങളുടെ അമിതവേഗം തടയാനാണ് ഇന്നലെ പ്രത്യേക സ്ക്വാഡിനെ രംഗത്തിറിക്കിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ഷെഫീഖ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഇ. റെൻഷിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊച്ചിയിലും പരിസരത്തും ട്രിപ്പ് കട്ട് ചെയ്ത സ്വകാര്യ ബസുകൾക്കെതിരെയും നടപടിയെടുത്തു.
വേഗപ്പൂട്ട് ഘടിപ്പിക്കാതിരിക്കുകയോ പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്തതിനു ടിപ്പറുകൾ ഉൾപ്പെടെ ഏതാനും വലിയ വാഹനങ്ങൾ പിടികൂടി. പെർമിറ്റില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിച്ച സ്വകാര്യ വാഹനങ്ങളും പിടികൂടി. സിഗ്‌നലുകൾ അവഗണിക്കൽ, രേഖകളില്ലാതെ വാഹനമോടിക്കൽ, ലൈസൻസില്ലാത്ത ഡ്രൈവിങ്, ഇൻഷുറൻസും നികുതിയും അടയ്ക്കാതെ വാഹനങ്ങൾ നിരത്തിലിറക്കൽ, സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചു ടാക്സി സർവീസ്, സൺ ഫിലിം നീക്കം ചെയ്യാതിരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തി.