ഓരോ ദിവസവും സ്കൂൾ കുട്ടികൾ ഉച്ചക്കഞ്ഞി കഴിച്ചു കഴിയുന്നതുവരെ പ്രധാനാധ്യാപകരുടെ നെഞ്ചിൽ തീയാണ്. മുട്ടയും പാലും തൂക്കി വാങ്ങാനും വിറക് സംഘടിപ്പിക്കാനും നെട്ടോട്ടമോടുന്നതിനിടെ അധ്യാപനവും അധ്യയന പദ്ധതികളും നടത്താൻ സമയം കിട്ടാറില്ലെന്നു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പരാതിപ്പെടുന്നു. ഇതിനു പിന്നാലെ ഉച്ചക്കഞ്ഞി വേവിക്കുന്ന എരിതീയിൽ എണ്ണയൊഴിച്ചതുപോലെയാണ് പുതിയ നിയമാവലിയെന്നു പരാതിയുണ്ട്.
ആ വിറക് എന്തു ചെയ്യണം സാറേ? ഇനി വിറകിൽ പാചകം ചെയ്യരുതെന്നും ഈ അധ്യയനവർഷം മുതൽ പാചകവാതകം തന്നെ ഉപയോഗിക്കണമെന്നും സർക്കാർ ഉത്തരവ്. പതിവുപോലെ കഴിഞ്ഞ അവധിക്കാലത്തു തന്നെ മിക്ക സ്കൂളുകളും ഒരു വർഷത്തേക്കുള്ള വിറക് പണം കൊടുത്തു വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. അത് ഇനി എന്തു ചെയ്യണമെന്ന് അധ്യാപകർ ചോദിക്കുന്നു. .
എഇഒയും സംഘവും വന്നു കഴിക്കേണ്ടത് ആരുടെ ചോറ്? ഇതാണ് അധ്യാപകരെ വലയ്ക്കുന്ന മറ്റൊരു ചോദ്യം. ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാൻ ഇടയ്ക്കിടെ എഇഒയും സംഘവും സ്കൂളിലെത്തി ഭക്ഷണം കഴിക്കണമെന്നാണ് പുതിയ നിയമം. ഒരു കുട്ടിക്ക് ഒരു ദിവസം എട്ടുരൂപ എന്നനിരക്കിൽ 40 രൂപയാണ് ആഴ്ചയിൽ ലഭിക്കുക. അപ്പോൾ എഇഒയുടെ ചോറ് ഏതു കുട്ടിയുടെ പേരിൽ ഉൾപ്പെടുത്തും?
വരാത്ത കുട്ടി തിന്നേണ്ട മുട്ട എന്തു ചെയ്യും? ഏതാണ്ടു പരീക്ഷാ ചോദ്യം പോലെ തന്നെയാണ് ഈ ചോദ്യവും. ഒരു പിടിയും കിട്ടാത്ത അവസ്ഥയിലാണ് അധ്യാപകർ. ആഴ്ചയിൽ ഒരു മുട്ട, ആഴ്ചയിൽ രണ്ടു ദിവസം 150 മില്ലി ലീറ്റർ വീതം പാൽ എന്നിങ്ങനെയാണ് കണക്ക്. ക്ളാസിലെ കുട്ടികളുടെ കണക്ക് അനുസരിച്ചു പാലും മുട്ടയും വാങ്ങിയാലും ഹാജരായി മുട്ട കഴിക്കുന്ന കുട്ടികളുടെ എണ്ണം കണക്കാക്കി മാത്രമേ സർക്കാരിൽ നിന്നു പണം കിട്ടൂ. വരാത്ത കുട്ടി തിന്നേണ്ട മുട്ടയുടെയും കുടിക്കേണ്ടിയിരുന്ന പാലിന്റെയും പണം ആരു തരും? മുട്ടകഴിക്കാത്തവർക്ക് മുട്ടയുടെ വിലയുള്ള നേന്ത്രപ്പഴം നൽകണമെന്നും നിയമമുണ്ട്.
ഭക്ഷണത്തിന്റെ ഊഷ്മാവ് എങ്ങനെ അളക്കും?
രസതന്ത്ര അധ്യാപകരെപ്പോലും കുഴക്കുന്നതാണ് ഈ നിയമം. ഉച്ച ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഊഷ്മാവ് 65 ഡിഗ്രി സെൽഷ്യസിൽ കുറയരുതെന്നാണ് ഉത്തരവ്. ഇതെങ്ങനെ കണക്കാക്കാനാവുമെന്നും അധ്യാപകർ ചോദിക്കുന്നു. ചില അയൽ സംസ്ഥാനങ്ങളുടെ മാതൃകയിൽ കേന്ദ്രീകൃത പാചക സംവിധാനമൊരുക്കി ഉച്ചഭക്ഷണം സ്കൂളുകളിൽ വിതരണം ചെയ്യണമെന്ന് അധ്യാപകരുടെ സംഘടന ആവശ്യപ്പെടുന്നു.