മെയ് 19 എന്ന ദിവസം എനിക്കോ മകൾക്കോ ജീവിതത്തിലൊരിക്കലും ഇനി മറക്കാൻ കഴിയില്ല. വേദനയോടെയല്ലാതെ എന്റെ കുഞ്ഞിന് അവളുടെ ബാല്യം ഓർത്തെടുക്കാനുമാവില്ല. അശ്രദ്ധയും അവഗണനയും കാണിച്ച് ആ ക്രിമിനലുകൾ മുറിച്ചുകളഞ്ഞത് എന്റെ കുഞ്ഞിന്റെ വിരലാണ്. ഹരിയാനയിലെ ഗുഡ്ഗാവിലെ ഡേ കെയർ സെന്ററിന്റെ കതകകുകൾക്കിടയിൽ കുഞ്ഞിന്റെ കൈ കുടുങ്ങിയതു ശ്രദ്ധിക്കാതെ ആയ കതകു വലിച്ചടച്ചപ്പോഴാണ് എന്റെ മകളുടെ വിരലറ്റു പോയത്.
കേവലം ഒമ്പതു മാസം പ്രായമായ കുഞ്ഞ് ആ നിമിഷത്തിലനുഭവിച്ച പ്രാണവേദന എത്രത്തോളമാണെന്ന് നമുക്കൂഹിക്കാൻ പോലുമാവില്ല. വിരലുകളറ്റ് ചോരയിൽക്കുളിച്ച് അലറിക്കരയുന്ന എന്റെ മകളുടെ മുഖം ഇനിയൊരിക്കലും എന്റെ മനസ്സിൽ നിന്നു മായില്ല. ഈ ഫെയ്സ്ബുക്ക് കുറിപ്പെഴുതുമ്പോൾ കൈകൾ ചലിപ്പിക്കാനാവാതെ ആ പിഞ്ചു കുഞ്ഞ് എന്റെ അരികിൽ കിടക്കുന്നുണ്ട്. .
രണ്ടുമാസം മുമ്പ് ഈ ഡേകെയറിൽ കുഞ്ഞിനെ ചേർക്കാനെത്തിയപ്പോൾ അവർ നൽകിയ വാഗ്ദാനങ്ങൾ നിരവധിയാണ്. കുഞ്ഞുങ്ങളെ പരിചരിക്കാൻ വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാർ. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സിസിടിവി. കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിനും വിനോദത്തിനുമായി നിരവധി കളിപ്പാട്ടങ്ങൾ. അവരുടെ ബ്രൗഷറിലെ ചിരിച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെയുമൊക്കെ കണ്ടപ്പോൾ എന്റെ കുഞ്ഞും അവിടെ സുരക്ഷിതയാവുമെന്നു കരുതി. അതുകൊണ്ടാണ് മറ്റെല്ലാ ഡേകെയറുകളേക്കാളും ചിലവു കൂടുതലാണെന്നറിഞ്ഞിട്ടും കുഞ്ഞിനെ അവിടെത്തന്നെ ചേർത്തത്.
ഈ ജന്മത്ത് എന്റെ കുഞ്ഞിനോടു കാട്ടിയ ഏറ്റവും വലിയ ക്രൂരതയായിരുന്നു ആ തീരുമാനം എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. കുഞ്ഞിന്റെ ഡയപ്പർ മാറ്റുമ്പോൾ അവളുടെ കൈ വാതിലിനിടയിൽപ്പെട്ടുവെന്നും അതു ശ്രദ്ധിക്കാതെ വാതിലടച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് ഡേകെയർ അധികൃതർ നൽകിയ വിശദീകരണം. സംഭവത്തിന്റെ സത്യവസ്ഥയറിയാൻ സിസിടിവി ഫൂട്ടേജ് കാണണമെന്നാണ് ആവശ്യപ്പെട്ടപ്പോഴാണ് അവരുടെ കള്ളത്തരം മനസ്സിലായത്. സംഭവം നടക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് ഫൂട്ടേജ് ഒന്നും ലഭിച്ചില്ല എന്നും അവർ പറഞ്ഞു. കൃത്യം ആ സമയത്തു തന്നെ എങ്ങനെ സിസിടിവി പ്രവർത്തിക്കാതായി. അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം അവിടെയുമിവിടെയും തൊടാതെ അവർ മറുപടി നൽകി.