കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ വാനാക്രൈ വൈറസ് ആക്രമണം ഒരു തുടക്കം മാത്രമാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഇതിലും വലിയ ആക്രമണങ്ങൾക്ക് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് ഓൺലൈൻ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക മേഖലകളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന സൈബർ ആക്രമണങ്ങൾ വൈകാതെ സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഒരു ചെറിയ വൈറസ് ആക്രമണത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികൾ വരെ പ്രതിസന്ധിയിലായിട്ടുണ്ടെങ്കിൽ നാളത്തെ വൈറസ് ആക്രമണം ലോകത്തെ തന്നെ നശിപ്പിക്കുന്നതായിരിക്കുമെന്നും ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡിജിറ്റൽ യുഗം വളരുമ്പോൾ തന്നെ അത് എങ്ങനെ ചൂഷണം ചെയ്യാമെന്നാണ് ഒരു വിഭാഗം ആലോചിക്കുന്നത്. അതെ, സിനിമയിലെ ഡയലോഗ് പോലെ ‘പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ’
വാനാക്രൈ: മുന്നറിയിപ്പുമായി ചൈന
വാനാക്രൈ ആക്രമണത്തിനു സമാനമായ കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി ചൈനയുടെ മുന്നറിയിപ്പ്. ഫയലുകൾ ഡിക്രിപ്റ്റ് ചെയ്തു നൽകാൻ മോചനദ്രവ്യം ആവശ്യപ്പെടുന്നതാണ് ഇതിന്റെയും രീതി. വിൻഡോസിന്റെ സുരക്ഷാപിഴവു തന്നെയാണ് ഈ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണു ചൈനീസ് നാഷനൽ കംപ്യൂട്ടർ വൈറസ് റെസ്പോൺസ് സെന്റർ വ്യക്തമാക്കി.
പുതിയ പ്രോഗ്രാം കൂടുതൽ അപകടകാരി
വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രണം സാധ്യമാക്കിയ വിൻഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്കോയിനു സമാനമായ ഡിജിറ്റൽ കറൻസി നിർമിക്കുകയാണു പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയൻ ഹാക്കർമാർ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റൽ കറൻസിയാണു പ്രധാന ലക്ഷ്യം. ഏപ്രിൽ മുതൽ വ്യാപനം തുടങ്ങിയെന്നാണു സൂചന.
പത്തു ലക്ഷം ഡോളർ ഈ രീതിയിൽ സമ്പാദിച്ചെന്നാണു കണക്ക്. വാനാക്രൈ ആക്രമണത്തിനു പിന്നാലെ 56 കോടി ഇ–മെയിലുകളും പാസ്‍വേഡുകളും ഇന്റർനെറ്റിലൂടെ പുറത്തായതായി പ്രമുഖ സൈബർ സുരക്ഷാസ്ഥാപനമായ ക്രോംടെക്ക് റിസർച് സെന്റർ. ലിങ്ക്ഡ്ഇൻ, അഡോബി, ഡ്രോപ്ബോക്സ് തുടങ്ങിയ സൈറ്റുകളിൽനിന്നാണു പാസ്‍വേഡുകൾ ചോർന്നതെന്നാണു സൂചന. ഇതിനിടെ വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചൈനീസ് മാധ്യമങ്ങൾ രംഗത്തെത്തി.
കൂടുതൽ വായനയ്ക്ക്