അധികനാളൊന്നുമായിട്ടില്ല, തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ വച്ച് നാഷണൽ തീയേറ്റർ ഫെസ്റ്റിവൽ നടന്ന ദിവസം. ഖസാക്കിന്റെ ഇതിഹാസം നാടകം കാണാൻ ഞാനും മുൻനിരയിലുണ്ടായിരുന്നു. ശബരിയുടെ വരവ് നാടകം തുടങ്ങാൻ നേരമായിരുന്നു. ഞാനിരുന്നിടത്തുകൂടി നടന്നുപോകുന്നതിനിടെ എന്റെ മുൻപിലെത്തിയപ്പോൾ ഹായ് ഹൗ ആർ യു എന്നു ചോദിച്ചു. ചിരിച്ചു. നിരയുടെ അങ്ങേയറ്റത്ത് പോയി ഇരുന്നു. അന്നുമുതലാണോ ഇഷ്ടം തോന്നാൻ ഒരു അടുപ്പം ഉണ്ടായത് എന്നു ചോദിച്ചാൽ അതല്ലേയെന്നൊരു സംശയുണ്ട്. കലക്ട്രേറ്റിൽ പല മീറ്റിങിനും എത്തിയ പരിചയവും അടുപ്പവുമാണ് ആകെ ഞങ്ങൾ തമ്മിലുണ്ടായിരുന്ന അടുപ്പം. ഈ നാടകദിവസത്തെ കാഴ്ചയ്ക്ക് അൽപം സംസാരിക്കുകയും ചെയ്തു. പിന്നെ ചില സൗഹൃദ മെസേജുകൾ. പിന്നെ ഈ ബന്ധം ഒരു കല്യാണത്തിലേക്ക് വന്നത് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ബിജു പ്രഭാകർ ഐഎഎസ് എന്നിങ്ങനെ കുടുംബസുഹൃത്തുക്കൾ മുൻകൈയെടുത്തതുകൊണ്ടാണ്. വീട്ടിലും അവർ തന്നെയാണ് സംസാരിച്ചത്. ഒടുവിൽ ശബരി എന്റെ വീട്ടിൽ വന്ന് അമ്മയോടും അച്ഛനോടും സംസാരിച്ചപ്പോൾ അവർക്കും ഇഷ്ടമായി. പിന്നീടാണ് യഥാർഥ പ്രണയം തുടങ്ങുന്നതെന്ന് പറയാം– ദിവ്യഎസ് അയ്യർ വെളിപ്പെടുത്തുന്നു.
ശബരി നല്ലൊരു ജനസേവകൻ
ശബരിയുടെ താടി കൊള്ളാം എന്നൊക്കെ എപ്പോഴോ മനസിൽ തോന്നിയിട്ടുണ്ട്. പിന്നെ പെരുമാറ്റത്തിലും സംസാരത്തിലും പ്രവർത്തിയിലും തെളിയുന്ന ശബരിയുടെ നിഷ്കളങ്കത്വമാണ് ഇഷ്ടമായത്. എന്റെ നിശ്ചയദാർഢ്യമാണ് മനസിൽ സ്ഥാനം പിടിച്ചതെന്നാണ് ശബരി പറഞ്ഞത്. പിന്നെ അങ്ങനെ പ്രണയിക്കാൻ സമയം രണ്ടുപേർക്കുമില്ലാത്തതിനാൽ ചില വാട്സാപ്പ് മെസേജുകൾ മാത്രമാണ് പ്രണയത്തിന്റേതെന്ന് പറയാനുള്ളത്. അതും നാട്ടുകാര്യങ്ങൾ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങളൊക്കെയാണ് ശബരിക്ക് പറയാനുള്ളത്. ശബരി നല്ലൊരു ജനസേവകനാണെന്നും സത്യസന്ധമായി അത് ചെയ്യുന്നുണ്ടെന്നതും എന്നെ കൂടുതൽ ഇഷ്ടത്തിലാക്കിയെന്നു വേണമെങ്കിൽ പറയാം. അത്തരം കാര്യങ്ങൾ ഇരുവരും തമ്മിൽ ചേരുന്ന കാര്യങ്ങൾ ആണ് എന്നുള്ളതുകൊണ്ട് അതൊക്കെ പ്രണയത്തിന്റെ ഭാഗമായി. പിന്നെ ഐസ്ക്രീം കഴിക്കാൻ പോകാനോ സിനിമയ്ക്കു പോകാനോ ഒന്നും സാധിക്കില്ലെന്നതിനാൽ കല്യാണം നിശ്ചയിച്ച ശേഷം പ്രണയം സജീവമാക്കാമെന്നാണ് ഞങ്ങളുടെ തീരുമാനം.