അനധികൃത കശാപ്പുശാലകൾക്കു പൂട്ടു വീണതോടെ ഇറച്ചിക്കു വില കൂടുക മാത്രമല്ല കല്യാണങ്ങളും മുടങ്ങുന്നു ഉത്തർപ്രദേശിൽ.ബിരിയാണിയും കബാബും ഉൾപ്പെടെയുള്ള സദ്യ ഇല്ലെന്നറിഞ്ഞതോടെ വിവാഹത്തിൽനിന്നുതന്നെ പിൻമാറി കഴിഞ്ഞദിവസം ഒരു വരൻ. ഒടുവിൽ അതിഥികൾക്കിടയിലെ ഒരു ചെറുപ്പക്കാരൻ വിവാഹത്തിന് ഒരുക്കമാണെന്നറിയച്ചതോടെ വധുവിന്റെ സമ്മതത്തോടെ ചടങ്ങു മുടക്കമില്ലാതെ നടന്നു; വധുവിന്റെ വീട്ടുകാർക്കും ആശ്വാസം.
ഉത്തർപ്രദേശിലെ കുൽഹെദി ഗ്രാമത്തിലാണ് ഇറച്ചിക്ഷാമം കല്യാണം മുടക്കിയത്.സദ്യക്കു സസ്യേതര ഭക്ഷണസാധനങ്ങൾ വിളമ്പുന്നില്ലെന്ന് അറിഞ്ഞതോടെ വരനും ബന്ധുക്കളും ബഹളമുണ്ടാക്കി. പൂർണമായും സസ്യഭക്ഷണം തനിക്കുവേണ്ടെന്നു പറഞ്ഞു വരൻ റിസ്‍വാൻ. ബന്ധുക്കളും അതേ അഭിപ്രായത്തിൽ ഉറച്ചുനിന്നു.മനപൂർവമല്ല തങ്ങൾ സസ്യേതര ഭക്ഷണം വിളമ്പാത്തതെന്നു വിശദീകരിച്ചു വധുവിന്റെ വീട്ടുകാർ.
നിയമസഭാതിരഞ്ഞെടുപ്പിലെ വൻവിജയത്തെത്തുടർന്ന് അധികാരമേറ്റെടുത്ത യോഗി ആദ്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയുടെ ആദ്യനടപടികളിലൊന്ന് അനധികൃത കശാപ്പുശാലകൾ പൂട്ടുകയായിരുന്നു.സംസ്ഥാനത്തെങ്ങും നൂറുകണക്കിനു കശാപ്പുശാലകൾക്കു പൂട്ടുവീണു.ഇറച്ചിക്കും ഇറച്ചിഉൽപന്നങ്ങൾക്കും ക്ഷാമവും നേരിടുന്നു.ഈ പ്രത്യേക സഹാചര്യത്തിലാണ് മറ്റൊരു നവൃത്തിയുമില്ലാതെ വിവാഹസദ്യക്കു സസ്യഭക്ഷണം വധുവിന്റെ വീട്ടുകാർ ഒരുക്കിയത്. ഇതുപക്ഷേ വരനെയും ബന്ധുക്കളെയും ചൊടിപ്പിച്ചു.അവർ സസ്യഭക്ഷണത്തിനു വഴങ്ങാതെ വഴക്കായി.
ഇരുവീട്ടുകാരും തമ്മിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് പഞ്ചായത്ത് കൗൺസിലിന്റെ സഹായം തേടാൻ തീരുമാനമായി.വഴക്ക് ഇത്രയും രൂക്ഷമായപ്പോഴേക്കും വധു ഇടപെട്ടു.സസ്യേതര ഭക്ഷണത്തിനു നിർബന്ധം പിടിക്കുന്ന വരനെ തനിക്കുവേണ്ടെന്നുതന്നെ തീർത്തുപറഞ്ഞു വിവാഹ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ നഗ്മ.
വിവാഹം മുടങ്ങിയെന്നുതന്നെ ബന്ധുക്കൾ ഉറപ്പിച്ച സമയത്ത് അതിഥിയായെത്തിയ ഒരു ചെറുപ്പക്കാൻ എല്ലാവർക്കും സമ്മതമാണെങ്കിൽ താൻ നഗ്മയെ വിവാഹംകഴിക്കാൻ ഒരുക്കമാണെന്നു പറഞ്ഞുമുന്നോട്ടുവന്നു.നഗ്മയ്ക്കു സമ്മതം. വധുവിന്റെ വീട്ടുകാർക്കും സമ്മതം. പിന്നെ ഒട്ടും താമസിച്ചില്ല. നിശ്ചയിപ്പുറപ്പിച്ച ദിവസം തന്നെ വിവാഹം പൂർത്തിയായി.തർക്കം തീർക്കാൻ എത്തിയ പഞ്ചായത്ത് കൗൺസിൽ അംഗങ്ങളും ബന്ധുക്കളും വധുവരൻമാരെ നിറഞ്ഞ മനസ്സോടെ ആശീർവദിച്ചു.