കശ്മീരിൽ സൈന്യം മനുഷ്യ മറയായി യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിവച്ചതിനെ പരിഹസിച്ച ചുംബന സമര നായിക രശ്മി ആർ നായർക്ക് മറുപടിയുമായി സൈനികന്റെ പോസ്റ്റ്. ഡിയർ ചാണക സംഘീസ് കാശ്മീരിൽ പട്ടാളം ജീപ്പിനു മുന്നിൽ കെട്ടി വച്ച ആ നിസ്സഹായനായ ചെറുപ്പക്കാരനും അമ്മയുണ്ട്– എന്ന പോസ്റ്റിനുള്ള മറുപടിയായി സജീവ് വാസുദേവ് എന്ന ബിഎസ്എഫ് ജവാന്റെ പോസ്റ്റാണ് വൈറലാകുന്നത്. രശ്മിയുടെ പോസ്റ്റിനെതിരേ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്. ഒരുവിഭാഗം പേർ അവരുടെ പോസ്റ്റിന് കമന്റായി അസഭ്യവർഷം നടത്തിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ സ്വന്തം ജീവിതം വിവരിച്ച് ബിഎസ്എഫ് ജവാന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
ഞാൻ ഈ വെള്ളം കുടിക്കില്ല... ഇതിന് ബ്ലീച്ചിങ് പൗഡറിന്റെ ചുവയുണ്ട്..
സർ ഞാൻ ഒന്ന് പുറത്തു പൊയ്ക്കോട്ടെ എനിക്ക് ഒരു മിനറൽ വാട്ടർ വാങ്ങണം... എനിക്ക് ഈ വെള്ളത്തിന്റെ ചുവ ഇഷ്ടമല്ല.... അയാൾ എന്നേ നോക്കി ചിരിച്ചു.. മലയാളി ആയതുകൊണ്ട് എന്നോട് പോയി വാങ്ങി പെട്ടെന്ന് തിരികെ വരാൻ പറഞ്ഞു..
എന്റെ ആദ്യ റിക്രൂട്ട്മെന്റാണ്.. പട്ടാള സിനിമയും; കുറച്ചധികം ദേശ സ്നേഹവും.. ആ യൂണിഫോമിനോടുള്ള ആത്മാർത്ഥമായ ഇഷ്ടവും കൂടി ആയപ്പോൾ പട്ടാളക്കാരനാകാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്.. ആർമി സിനിമകൾ കാണുമ്പോൾ രോമാഞ്ചം ഉണ്ടാകാറുണ്ട്.. ജീവിതത്തിൽ ആ സിനിമയിലെ ഹീറോയെ പോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്...
ആദ്യ റിക്രൂട്ട്മെന്റിൽ തന്നേ ആ ആഗ്രഹം പൂർത്തീകരിച്ചു.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ ആണ് ഞാൻ വീട് വിട്ടത്... പത്തൊൻപത് വയസ്സാണ് അന്നെനിക്ക്... ഒരുപാട് സന്തോഷത്തോടെയാണ് പോയത്..