സിനിമകളിലെ ഒളിച്ചോട്ട രംഗങ്ങൾ കണ്ടാണു താൻ കാമുകനൊപ്പം ഒളിച്ചോടിയതെന്നു ഹൈക്കോടതിയിൽ പെൺകുട്ടിയുടെ മൊഴി. തുടർന്ന്, സിനിമാ സെൻസർ ബോർഡ് അധികൃതർ നേരിട്ടു ഹാജരാകണമെന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. തമിഴ് സിനിമകളിൽ വരുന്ന മോശം രംഗങ്ങൾ നിയന്ത്രിക്കാൻ സെൻസർ ബോർഡ് എന്തുകൊണ്ടാണു ഫലപ്രദ ഇടപെടൽ നടത്താത്തതെന്നും കോടതി ആരാഞ്ഞു. ഈ മാസം 27ന് വിശദീകരണം നൽകാൻ സെൻസർ ബോർഡിന്റെ തലപ്പത്തുള്ളവർ നേരിട്ട് ഹാജരാകണമെന്നാണു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സുന്ദരരാജൻ എന്ന വ്യക്തി 2016 മേയ് 26നു നൽകിയ പരാതിയാണ് കോടതി ഉത്തരവിനുള്ള നിർദേശം.
സുന്ദരരാജന്റെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ 22 വയസ്സുള്ള വിമൽരാജ് എന്ന യുവാവിനോടൊപ്പം ഒളിച്ചോടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ മയിലാടുതുറൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ വിമൽരാജ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു പൊലീസ് കണ്ടെത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വിമൽരാജ് കോഴിക്കോട്ട് ഉണ്ടെന്നും സൂചന ലഭിച്ചു.
എന്നാൽ അവിടെപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. സുന്ദരരാജൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയുമായി ബന്ധപ്പെട്ട് പെൺകുട്ടി ഇന്നലെ ഹൈക്കോടതിയിൽ ഹാജരായിരുന്നു. താൻ നാലുമാസം ഗർഭിണിയാണെന്നും ചില തമിഴ് സിനിമകളിലെ ഒളിച്ചോട്ട രംഗങ്ങൾ കണ്ടതിനെ തുടർന്നാണ് ഒളിച്ചോടുവാൻ തീരുമാനിച്ചതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.
കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പോലും നിസാരമായി കാണിക്കുന്ന സിനിമകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ സെൻസർ ബോർഡ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എസ്. നാഗമുത്തുവും അനിത സുമന്തുമാണു സെൻസർ ബോർഡിന്റെ മേധാവികളോടു ഹാജാരാകുവാൻ നിർദേശിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക