ആവശ്യങ്ങൾ വ്യത്യസ്തമാണ്, അതുകൊണ്ടു പ്രതിഷേധവും വ്യത്യസ്തം. കടക്കെണിയെ തുടർന്നു ജീവനൊടുക്കിയ കർഷകരുടെ തലയോട്ടിയുമായി ഡൽഹിയിൽ സമരം ചെയ്യുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഏതാനും കർഷകർ. ഇവരുടെ ആവശ്യങ്ങളിലൊന്നാണു കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്നവർക്കു പ്രതിമാസം 5000 രൂപ പെൻഷൻ. ദക്ഷിണേന്ത്യ നദീ സംയോജന കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ജന്തർ മന്തറിലെ സമരം.
തമിഴ്നാടിനെ മരുഭൂമിയാക്കരുതെന്നാണ് ഒരാവശ്യം. നദീസംയോജനത്തിലൂടെ കൂടുതൽ ജലം സംസ്ഥാനത്തിനു ലഭിക്കുമെന്ന പ്രതീക്ഷയിലാണീ കർഷകർ. അറുപതു വയസ്സിനുശേഷം കർഷകർക്കു പെൻഷൻ അനുവദിക്കുക, കാവേരി നദിയിലെ നീരൊഴുക്കു വർധിപ്പിക്കുക, കാർഷിക ഉൽപന്നങ്ങൾക്കും ഉൽപാദന ചെലവിന് ആനുപാതികമായി വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. കർഷകരുടെ കടം എഴുതിത്തള്ളണമെന്നാണ് മറ്റൊരു ആവശ്യം.
കടക്കെണിയിൽ ജീവനൊടുക്കിയവരുടെ തലയോട്ടിയുമായി തമിഴ് കർഷക സമരംരാജ്യത്തെ നദികളെ ദേശസാൽക്കരിക്കണം. നദികളെ ബന്ധിപ്പിച്ചു സ്മാർട് ജലപാത പദ്ധതി നടപ്പാക്കണമെന്ന എ.സി. കാമരാജിന്റെ ശുപാർശ അംഗീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നൂറു ദിവസത്തേക്കാണ് നിരാഹര സമരം. ആയിരത്തോളം കർഷകർ നിരാഹാരമിരിക്കുമെന്നു സംഘത്തിനു നേതൃത്വം നൽകുന്ന പി. അയ്യക്കണ്ണു പറഞ്ഞു. കർഷക അനുകൂല നിലപാടു സ്വീകരിക്കാതെ തിരിച്ചുപോകില്ലെന്നു സമരക്കാർ പറയുന്നു. തമിഴ്നാട്ടിൽ ജീവനൊടുക്കിയ കർഷകരുടെ കുഴിമാടത്തിൽനിന്നു മാന്തിയെടുത്തവയാണ് തലയോട്ടികൾ.