ഒരുകാലത്ത് ഭൂമി അടക്കി വാണിരുന്ന ദിനോസർ ഭീമന്മാർക്ക് എങ്ങനെയാണ് പെട്ടെന്നൊരു നാൾ കൂട്ടവംശനാശം സംഭവിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. എന്നാലും ഏറ്റവും വിശ്വസനീയമായ തിയറി വമ്പനൊരു ഉൽക്ക ഭൂമിയിലേക്ക് വന്നു പതിച്ചുവെന്നതാണ്. അതിനുതെളിവായി മെക്സിക്കോയിൽ സ്ഫോടനത്തിലെന്ന വണ്ണം ഉണ്ടായൊരു കൂറ്റനൊരു വിള്ളലുമുണ്ട്. അതിനകത്തെ ഇറിഡിയത്തിന്റെ സാന്നിധ്യമാണ് ഇതുസംബന്ധിച്ച ആദ്യസൂചന ഗവേഷകർക്കു നൽകിയത്. ഭൂമിയുടെ ഉപരിതലത്തിൽ കാണാത്തതാണ് ഇറിഡിയം, എന്നാൽ ബാഹ്യാകാശ വസ്തുക്കളിലാകട്ടെ ധാരാളമായുള്ളതും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പുരാവസ്തു ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ഗവേഷകർക്ക് പലയിടത്തും വൻതോതിൽ പ്ലാറ്റിനത്തിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നു. എന്നാൽ ഇതാകട്ടെ ഭൗമോപരിതലത്തിൽ കാണാത്തതും! പക്ഷേ ബാഹ്യാകാശത്തു നിന്നു വരുന്ന ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലുമെല്ലാം വൻതോതിൽ പ്ലാറ്റിനത്തിന്റെ സാന്നിധ്യമുണ്ട്. ഈ പ്ലാറ്റിനം കണ്ടെത്തിയ പാറയിടുക്കുകളുടെ പഴക്കം പരിശോധിച്ചപ്പോൾ മറ്റൊന്നു കൂടി വ്യക്തമായി. യങർ–ഡ്രയസ് എന്നറിയപ്പെടുന്ന കാലഘട്ടത്തിലെയാണവ.
ഹിമയുഗത്തിന് സമാനമായ ഒരു കാലം ഭൂമിയിൽ 12,800 വർഷം മുൻപ് ഭൂമിയിൽ ആരംഭിച്ചിരുന്നു. ഏകദേശം 1400 വർഷത്തോളം ഇത് തുടരുകയും ചെയ്തു. അന്നത്തെ കനത്ത മഞ്ഞിലും വളർന്നിരുന്ന ഒരു ചെടിയുടെ പേരിൽ നിന്നാണ് ‘ഡ്രയസ്’ എന്ന് ആ കാലത്തിന് നാമകരണം ചെയ്തത്. അന്നത്തെ കാലത്തെ ജീവജാലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു തണുപ്പിലേക്ക് നയിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ഹിമയുഗത്തെയും താണ്ടി രക്ഷപ്പെട്ടു വന്ന ജീവികളാണ് മാമത്തുകളും വളഞ്ഞ പല്ലുള്ള ഹിമക്കടുവയുമെല്ലാം. പക്ഷേ അതിലും കുറവ് തണുപ്പുള്ള യങർ–ഡ്രയസ് കാലത്താണ് മാമത്ത് ഉൾപ്പെടെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. ഇത് ഗവേഷകരിൽ വൻ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.