അത്യാവശ്യം ബാറ്റുചെയ്യാനറിയുന്ന ഒരു വിക്കറ്റ് കീപ്പർ – തൊണ്ണൂറുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർമാർ നോക്കിയിരുന്നത് ഇങ്ങനെയൊരാളെ മാത്രമായിരുന്നു. നയൻ മോംഗിയ മുതൽ ദിനേഷ് കാർത്തിക് വരെയുള്ളവർ അങ്ങനെ ടീമിലെത്തി. എന്നാൽ ധോണി അവതരിച്ചതോടെ കഥ മാറി. വിക്കറ്റ് കീപ്പർ ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻകൂടി ആയാലുള്ള സാധ്യതകൾ ഇന്ത്യ ശരിക്കും മനസ്സിലാക്കി.
ധോണി ശരിക്കും ത്രീ ഇൻ വൺ പാക്കേജായിരുന്നു – ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ. അങ്ങനെയൊരാളെ ഇനി കിട്ടുമോയെന്നു സംശയം. എങ്കിലും ടെസ്റ്റ് ടീമിൽ ധോണി ഒഴിച്ചിട്ടുപോയ സ്ഥാനത്തേക്കും ഇപ്പോൾ മത്സരമാണ്. വൃദ്ധിമാൻ സാഹയും പാർഥിവ് പട്ടേലും തമ്മിൽ. രണ്ടുപേരും തമ്മിൽ സമാനതകളേറെ. മുപ്പതിന്റെ പടി കടന്നവരാണു രണ്ടുപേരും. ആഭ്യന്തര ക്രിക്കറ്റിൽ നല്ല മത്സരപരിചയവുമുണ്ട്.
സിലക്ടർമാരുടെ കണ്ണ് തങ്ങൾക്കുമേലുണ്ടെന്നു രണ്ടുപേർക്കും നല്ല ബോധ്യം. രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ചുറിയുമായി പാർഥിവ് താരമായപ്പോൾ ഇറാനി ട്രോഫിയിൽ പാർഥിവിന്റെ ടീമിനെതിരെ ഇരട്ടസെഞ്ചുറിയുമായി സാഹ തിരിച്ചടിച്ചു. ബംഗ്ലദേശിനെതിരെ ഒറ്റ ടെസ്റ്റാണ് ഇന്ത്യയ്ക്ക് ഇനി വരാനുള്ളത്. പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെ കടുപ്പമുള്ള പരമ്പരയും. സാഹയ്ക്കാണു സാധ്യതയെങ്കിലും പാർഥിവ് അവസരം കാത്തുനിൽക്കുന്നതിനാൽ ടീമിലെ സ്ഥാനം ഉറപ്പില്ല എന്നതാണ് അവസ്ഥ.
പാർഥിവ് പട്ടേൽ (ഗുജറാത്ത്– വയസ്സ്: 31)
ടെസ്റ്റ് കരിയർ: മത്സരങ്ങൾ–23, റൺസ്–878,
ശരാശരി–33.76, ഉയർന്ന സ്കോർ–71,
സെഞ്ചുറി–0,
അർധസെഞ്ചുറി–6,
ക്യാച്ചുകൾ–52,
സ്റ്റംപിങ്–10
17–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡുമായാണു പാർഥിവ് അരങ്ങേറുന്നത്. വിക്കറ്റ് കീപ്പിങ്ങിനെക്കാളേറെ ബാറ്റിങ്ങിലെ മികവാണു ടീമിൽ സ്ഥാനം നൽകിയത്. എന്നാൽ ധോണി വന്നതോടെ പാർഥിവ് ആഭ്യന്തര ക്രിക്കറ്റിൽ മാത്രമായി ഒതുങ്ങി. നീണ്ട കാലയളവിനുശേഷം കഴിഞ്ഞ വർഷമാണു വീണ്ടും ശ്രദ്ധയാകർഷിച്ചത്. ഐപിഎല്ലിൽ 339 റൺസോടെ മുംബൈ ഇന്ത്യൻസിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.
പിന്നാലെ ഗുജറാത്ത് ടീമിനായി മിന്നുന്ന പ്രകടനങ്ങൾ. ലിസ്റ്റ്–എ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയുമായി ഗുജറാത്തിനെ വിജയ് ഹസാരെ ട്രോഫിയിലേക്കു നയിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിലെ ഒൻപത് ഇന്നിങ്സുകളിൽ നാലിലും അർധ സെഞ്ചുറികൾ. ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിൽ സാഹയ്ക്കു പരുക്കേറ്റതിനെത്തുടർന്ന് എട്ടുവർഷത്തിനു ശേഷം വീണ്ടും ഇന്ത്യൻ ടീമിൽ. കിട്ടിയ അവസരം പാർഥിവ് മുതലാക്കി.
വൃദ്ധിമാൻ സാഹ (ബംഗാൾ–വയസ്സ്: 32)
ടെസ്റ്റ് കരിയർ: മത്സരങ്ങൾ–20, റൺസ്–733,
ശരാശരി–28.19,
ഉയർന്ന സ്കോർ–104,
സെഞ്ചുറി–1,
അർധസെഞ്ചുറി–4,
ക്യാച്ചുകൾ–31,
സ്റ്റംപിങ്–7
പാർഥിവിനെപ്പോലെയല്ല, ഏറെ വൈകിയാണു സാഹയ്ക്കു രാജ്യാന്തര ക്രിക്കറ്റിൽ അവസരം കിട്ടുന്നത്. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലും ഇടം. രോഹിത് ശർമയ്ക്കു പരുക്കേറ്റതിനെത്തുടർന്ന് അവസാന നിമിഷം ബാറ്റ്സ്മാനായി അരങ്ങേറി. രണ്ടുവർഷത്തിനുശേഷം രണ്ടാം ടെസ്റ്റ് കളിച്ചതും അപ്രതീക്ഷിതമായിട്ട്. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ എം.എസ്.ധോണിക്കു വിലക്കു വന്നതിനെത്തുടർന്നായിരുന്നു അത്. എന്നാൽ, ധോണി വിരമിച്ചതിനുശേഷമാണു സാഹയ്ക്കു ടെസ്റ്റ് ടീമിൽ സ്ഥാനം തുടർച്ചയായി കിട്ടിയത്.
വെസ്റ്റ് ഇൻഡീസിനെതിരെ ഗ്രോസ് ഐലൻഡ് ടെസ്റ്റിൽ ആർ.അശ്വിനുമൊത്ത് ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്, ന്യൂസീലൻഡിനെതിരെ ഈഡൻ ഗാർഡൻസിൽ രണ്ട് അർധസെഞ്ചുറികൾ; ടീം ഇന്ത്യയിൽ സാഹയുടെ സ്ഥാനം ഉറച്ചിരിക്കുകയായിരുന്നു – പാർഥിവ് വരുന്നതുവരെ.
എന്നാൽ സ്ഥാനത്തിനു വെല്ലുവിളിയുയർന്നപ്പോൾ പോരാളിയെപ്പോലെ സാഹ വീണ്ടും ഫോമിലേക്കുയർന്നു. ഇറാനി ട്രോഫിയിൽ പാർഥിവിന്റെ ടീമിനെതിരെതന്നെ ഇരട്ടസെഞ്ചുറി. വിക്കറ്റ് കീപ്പിങ്ങിൽ പാർഥിവിനെക്കാളും മികവുണ്ടെന്നതും സാഹയ്ക്കു തുണയായേക്കും.