പുണെ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആവേശോജ്വല ജയം. ഇംഗ്ലണ്ടിന്റെ 350 റണ്‍സ് 11 പന്ത് ബാക്കിയാക്കി ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിരാട് കോഹ്‌ലിയുടേയും കേദാര്‍ ജാദവിന്റേയും ത്രസിപ്പിക്കുന്ന സെഞ്ചുറികളാണ് ഇന്ത്യയ്്ക്ക് ജയമൊരുക്കിയത്. റണ്‍സ് പിന്തുടര്‍ന്നുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ജയമാണിത്.
അവിശ്വസനീയ വിജയം. ഇന്ത്യയ്ക്കെതിരെ ഉയര്‍ന്ന ഏകദിന സ്കോര്‍ അടിച്ചെടുത്ത ഇംഗ്ലണ്ടിനെ പ്രതിഭയും കരുത്തും സമംചേര്‍ത്ത രണ്ടിന്നിങ്സുകള്‍ തോല്‍പിച്ചു.
സാഹചര്യങ്ങളുടെ സമ്മര്‍ദം കരുത്തായി ആവാഹിക്കുന്ന വിരാട് കോഹ്‌ലി ഇന്ത്യന്‍ ഏകദിന നായകനായി പടയോട്ടം തുടങ്ങി. ഏഴു റണ്‍സ് ശരാശരിയില്‍ 351 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 24 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടമായി.
നാലാം നമ്പറിലെത്തിയ യുവരാജ് പ്രതീക്ഷകള്‍ക്ക് ചിറകുവിരിച്ചെങ്കിലും അതേ വേഗത്തില്‍മടങ്ങി. അനാവശ്യഷോട്ട് ധോണിയേയും മടക്കിയതോടെ ഇന്ത്യ നാലിന് 64. കേദാര്‍ ജാദവിനെ മറുവശത്ത് നിര്‍്ത്തി സ്കോര്‍ ഉയര്‍ത്താനായി കോഹ്‌ലിയുടെ ശ്രമം. എന്നാല്‍ കോഹ്‌ലിയെ അമ്പരിപ്പിക്കുന്ന ഷോട്ടുകളുമായി ജാദവ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
റണ്‍റേറ്റ് ഏഴും കടന്ന് കുതിച്ചതോടെ ജയപ്രതീക്ഷയായി. കോഹ്‌ലി അഞ്ചു സിക്സറുകള്‍ പായിച്ചപ്പോള്‍ ജാദവും ഒട്ടും കുറച്ചില്ല. ജേക്ക് ബോളിനേയും ആദില്‍ റഷീദിനേയും രണ്ടു തവണ വീതം നിലം തൊടാതെ ഗാലറിയിലെത്തിച്ചു.
വോക്സിനെ സിക്സര്‍ പറത്തി കോഹ്‌ലിയുടെ 27ാം സെഞ്ചുറി. പിന്നാലെ 65 പന്തില്‍ ജാദവിന്റെ സെഞ്ചുറി. 122 റണ്‍സുമായി കോഹ്‌ലി പുറത്തായെങ്കിലും ജാദവ് അതേ ഒഴുക്കില്‍ സ്കോറിങ് തുടര്‍ന്നു. കളിയിലാദ്യമായി വേണ്ട റണ്‍സിനേക്കാള്‍ പന്തിന്റെ എണ്ണം കൂടിയതിന് പിന്നാലെ ജാദവും പുറത്തായി. 76 പന്തില്‍ 120 റണ്‍സോടെ. 61 പന്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 60 റണ്‍സ്. വാലറ്റം തകര്‍ന്നടിയരുതേയെന്ന പ്രാര്‍ഥനകള്‍ക്കിടയില്‍ അശ്വിന്റെ വിജയറണ്‍.
ജേസണ്‍ റോയിയുടേയും ജോ റൂട്ടിന്റേയും ബെന്‍ സ്റ്റോക്സിന്റേയും അര്‍ധസെഞ്ചുറികളാണ് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ ഏഴിന് 350 എന്ന റെക്കോര്‍ഡ് സ്കോറില്‍ എത്തിച്ചത്. ഏഴ് ഓവറില്‍ 63 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവാണ് കൂടുതല്‍ തല്ലു വാങ്ങിയത്. അശ്വിനും തിളങ്ങാനായില്ല. പരമ്പരയിലെ രണ്ടാം ഏകദിനം വ്യാഴാഴ്ച കട്ടക്കില്‍ നടക്കും