ന്യൂഡൽഹി ∙ ക്രിക്കറ്റ് താരങ്ങൾക്കു പന്തും ബാറ്റും വേണമെന്നില്ല പോരടിക്കാൻ; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ആകാശ് ചോപ്രയും ശ്രീശാന്തും അതാണിപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ഫീൽഡിലല്ല, ‘ട്വിറ്റർ പിച്ചി’ലാണ് ഇരുവരും കൊമ്പുകോർക്കുന്നത്. ഒത്തുകളി വിവാദത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണു വാക്പോരിനു കാരണം. ആരാധകരുടെ പ്രോൽസാഹനവും കൂടിയായതോടെ വാക്കുകൾ ഇടയ്ക്കിടെ ബൗണ്ടറിക്കു പുറത്തേക്കു പറക്കുന്നുമുണ്ട്. വിവാദത്തെത്തുടർന്നു വിലക്കിലായ ശ്രീശാന്ത് ഇനി ഇന്ത്യൻ ടീമിൽ കളിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് ആകാശ് ചോപ്ര. താൻ ടീമിൽ തിരിച്ചെത്തുമെന്നും ചോപ്ര തന്നെ അതിനു മറുപടി പറയുമെന്നും ശ്രീശാന്തിന്റെ യോർക്കർ.
∙ ആകാശ് ചോപ്ര: ‘‘ഒത്തുകളിയുടെ കാര്യത്തിൽ ഞാൻ ഇത്തിരി കടുപ്പക്കാരനാണ്. അതിൽ ഉൾപ്പെടുന്നവരുടെ റെക്കോർഡുകൾ മായ്ച്ച് ഒരു കീഴ്‌വഴക്കം സൃഷ്ടിക്കണമന്നാണ് എന്റെ അഭിപ്രായം’’
∙ ശ്രീശാന്ത്: ‘‘ആകാശ്, നിങ്ങൾക്കെങ്ങനെ ഇങ്ങനെ ഇരട്ടത്താപ്പ് കാണിക്കാൻ കഴിയുന്നു, ബ്രോ! നിങ്ങളെ അങ്ങനെ വിളിക്കാൻ പോലും എനിക്കു മടിയുണ്ട്. കേട്ടതു വളരെ കഷ്ടം. പക്ഷേ, ഞാൻ തീർച്ചയായും ഇനിയും കളിക്കും...’’
∙ ആകാശ് ചോപ്ര: ‘‘ഞാൻ ഇരട്ടമുഖമുള്ളവനൊന്നുമല്ല. ഇതെന്റെ അഭിപ്രായമാണ്. അതിൽ ഉറച്ചുനിൽക്കുന്നു. തെറ്റു ചെയ്തതു നേർ സഹോദരനാണെങ്കിൽപോലും അതിൽ മാറ്റമില്ല...’’
∙ ശ്രീശാന്ത്: ‘‘ഒത്തുകളി വിവാദത്തിൽ പെട്ടവരെ ദേശദ്രോഹി എന്നു വിളിച്ച താങ്കളുടെ അഭിപ്രായം ഇതേ കുറ്റം ചാർത്തപ്പെട്ട മറ്റു 13 കളിക്കാർക്കു കൂടി ബാധകമാണെന്നു കരുതുന്നു...’’
∙ ആകാശ് ചോപ്ര: ‘‘ഞാൻ ആരെയും ദേശദ്രോഹി എന്നു വിളിച്ചിട്ടില്ല. എന്റെ അഭിപ്രായം വ്യക്തിപരമാണ്. അതെല്ലാവർക്കും ബാധകവുമാണ്...’’
∙ ശ്രീശാന്ത്: ‘‘കാത്തിരിക്കുന്നു, ഞാൻ കളിക്കുമ്പോൾ താങ്കളുടെ കമന്ററി കേൾക്കാൻ. അത് ഉടനെയുണ്ടാകും...’’
ശ്രീശാന്തിനു പിന്തുണയുമായി ഒട്ടേറെ ആരാധകരും രംഗത്തെത്തി. അതിലൊരു കമന്റ് ഇങ്ങനെ:
∙ ‘‘ വിട്ടു കളയൂ ശ്രീ, ഒന്നുമില്ലാത്ത പാത്രങ്ങളാണു കൂടുതൽ ശബ്ദമുണ്ടാക്കുക. താങ്കളുടെ തിരിച്ചുവരവിനു കാത്തിരിക്കുന്നു...’’
10 ടെസ്റ്റ് കളിച്ച ആകാശിനെയും 27 ടെസ്റ്റ്, 53 ഏകദിനങ്ങൾ, 10 ട്വന്റി20 എന്നിവ കളിച്ച ശ്രീശാന്തിനെയും താരതമ്യം ചെയ്തുകൊണ്ടാണു കമന്റെന്നു വ്യക്തം...
ബിസിസിഐയെക്കാളും ഞങ്ങൾക്കു വിശ്വാസം ശ്രീശാന്തിനെയാണ് എന്ന കമന്റുകളും കൂട്ടത്തിലുണ്ട്. #BringBackSreesanth എന്ന ഹാഷ്ടാഗിൽ കാംപയിനും ആരാധകർ തുടക്കമിട്ടു കഴിഞ്ഞു.