റാഞ്ചി∙ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാര, അതിനിടെ അതുല്യമായ മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി. അതിവേഗ ക്രിക്കറ്റിന്റെ കാലത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന ‘ടെസ്റ്റ് ക്രിക്കറ്റി’ന്റെ മനോഹാരിത സമ്പൂര്‍ണമായും തന്റെ ബാറ്റിലേക്ക് ആവാഹിച്ച് പൂജാര കാഴ്ചവച്ച ഇന്നിങ്സ് ബോൾ അടിസ്ഥാനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സായി. ഒരു ടെസ്റ്റ് ഇന്നിങ്സിൽ 500 പന്ത് നേരിടുന്ന ആദ്യ ഇന്ത്യൻ താരമാണ് പൂജാര.
ഇന്നിങ്സിലാകെ 525 പന്തുകൾ നേരിട്ട പൂജാര, 21 ബൗണ്ടറി ഉൾപ്പെടെ 202 റൺസെടുത്താണ് പുറത്തായത്. 495 പന്തിൽ 270 റൺസെടുത്ത സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡാണ് പൂജാര മറികടന്നത്. 2004 ഏപ്രിലിൽ പാക്കിസ്ഥാനെതിരെയായിരുന്നു രാഹുൽ ദ്രാവിഡിന്റെ നേട്ടം. വെസ്റ്റ് ഇൻഡീസിനെതിരെ 491 പന്തിൽ 201 റൺസെടുത്ത നവ്ജ്യോത് സിങ് സിദ്ദു, ഓസ്ട്രേലിയയ്ക്കെതിരെ തന്നെ 477 പന്തിൽ 206 റൺസെടുത്ത രവി ശാസ്ത്രി, ഇംഗ്ലണ്ടിനെതിരെ 472 പന്തിൽ 172 റൺസെടുത്ത സുനിൽ ഗാവാസ്കർ തുടങ്ങിയ ‘വൻമതിലുകളെ’യെല്ലാം പിന്നിലാക്കിയാണ് പൂജാരയുടെ മുന്നേറ്റം.
പൂജാരയുടെ കരിയറിലെ മൂന്ന് ഇരട്ടസെഞ്ചുറികളിൽ രണ്ടും ഓസ്ട്രേലിയയ്ക്ക് എതിരെയാണെന്ന പ്രത്യേകതയുമുണ്ട്. വി.വി.എസ്. ലക്ഷ്മണിനും സച്ചിൻ തെൻഡുൽക്കറിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പൂജാര. പരമ്പരയിലുടനീളം ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് ജീവശ്വാസം പകരുന്ന ഇന്നിങ്സ് കൂടിയാണ് പൂജാരയുടേത്. ഈ പരമ്പരയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ് പൂജാരയുടെ 202. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് നേടിയ 178 റൺസാണ് പൂജാര മറികടന്നത്.