മഹേന്ദ്രസിങ് ധോണി ഏകദിന, ട്വന്‍റി ട്വന്‍റി ക്യാപ്റ്റൻ സ്ഥാനങ്ങള്‍ ഒഴിഞ്ഞു. ഇംഗ്ളണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് തീരുമാനം. 2015ല്‍ ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. പുതിയ നായകന് കീഴില്‍ ടീമില്‍ തുടരുമെന്നും ധോണി വ്യക്തമാക്കി. ടെസ്റ്റിന് പുറമെ ഏകദിന, ട്വിന്റി 20 ടീമുകളുടെയും നായക സ്ഥാനവും വിരാട് കോഹ്‌ലിയിലേക്ക് വന്നെത്താന്‍ വഴിതുറന്നു
ടീം ഇന്ത്യയില്‍ ഒരു വിക്കറ്റ് കീപ്പറുടെ റോളിലെത്തി ലോകം കീഴടക്കിയ ചരിത്രമാണ് ധോണിയുടേത്. 2004ല്‍ ബംഗ്ലദേശിനെതിരെ ഏകദിന ക്രിക്കറ്റിലൂടെ അരങ്ങേറ്റം. വിക്കറ്റിന് പിന്നില്‍ മാത്രമല്ല, ബാറ്റുകൊണ്ടും തകര്‍ത്താടിയവനെ ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ നോക്കികണ്ടു. അന്നുവരെ ഇന്ത്യന്‍ ക്രിക്കറ്റ് കാണാത്ത കരുത്തിന്റെ മുഖം. കോപ്പി ബുക്ക് ഷോട്ടുകളോ, ക്ലാസിക് ശൈലിയോ ഒരിടത്തും രേഖപ്പെടുത്താത്ത കളിക്കാരന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തകര്‍ച്ചയുടെ കാലത്ത് ഗാംഗുലിക്ക് ശേഷം ദ്രാവിഡിനെയും കുംബ്ലെയെയും നായകസ്ഥാനത്ത് നിര്‍ത്തി ടീമിനെ കരകയറ്റാനുള്ള ശ്രമത്തിനൊടുവിലാണ് ധോണി ടീമിന്‍റെ തലപ്പത്ത് വരുന്നത്. അവിടെ തുടങ്ങുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സുവര്‍ണകാലഘട്ടം. പിന്നീട് തൊട്ടതെല്ലാം പൊന്നാക്കിയാണ് ധോണി ക്രിക്കറ്റിലെ വിപ്ലവകാരിയായത്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ആദ്യ ട്വന്റി20 ലോകകപ്പില്‍ കിരീടം. തൊട്ടുപിന്നാലെ ഏകദിന ടീമിന്റെ നായകസ്ഥാനവും. തന്റെ നായക മികവ് ധോണി പിന്നീട് പല തവണ കാട്ടിതന്നു. 1983 ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ക്കുശേഷം ഏകദിന ലോകകിരീടവുമായി ഒരു വിക്ടറിലാപ് ഇന്ത്യ നടത്തിയത് ധോണിയുടെ നായകക്കരുത്തിന്റെ തണലിലായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഒന്നാംറാങ്കിലെത്തിച്ചതും ചരിത്രം. ടെസ്റ്റിലെ ബാറ്റിങ് കണക്കില്‍ അത്ര തിളക്കമുള്ള നേട്ടങ്ങള്‍ ഇല്ലെങ്കിലും നായകനെന്ന നിലയില്‍ തലയെടുപ്പോടെയാണ് നിന്നത്. ഒടുവില്‍ ടെസ്റ്റിലെ തുടര്‍ച്ചയായ തോല്‍വികള്‍ 2015ല്‍ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചു. ടെസ്റ്റ് കരിയറില്‍ അത്ര തിളക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയില്ലെങ്കിലും ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ വിജയിപ്പിച്ച നായകന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് ധോണി നായകന്റെ കുപ്പായം അഴിച്ചത്. ഇപ്പോഴിതാ ഏകദിന നായകസ്ഥാനത്തു നിന്നും പടിയിറക്കം.