ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ചു റണ്‍സിന്റെ തോല്‍വി. ആവേശം അവസാന പന്തുവരെ നീണ്ടമത്സരത്തിൽ പക്ഷെ ഇന്ത്യയ്ക്കു വിജയറൺ നേടാനായില്ല. തോറ്റെങ്കിലും പരമ്പര ഇന്ത്യ 2-1 നു സ്വന്തമാക്കി.
ജയിക്കാൻ 322 റൺസ് വേണ്ടിയിരുന്ന ഇന്ത്യയ്ക്കു നിശ്ചിത 50 ഓവറിൽ 9 വിക്കറ്റു നഷ്ടത്തിൽ 316 റൺസെടുക്കാനേ സാധിച്ചുള്ളൂ. 75 പന്തുകളിൽ നിന്നും 90 റൺസെടുത്ത കേദാർ യാദവ് വിജയത്തിനായി അവസാനം വരെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 55 റൺസെടുത്ത വിരാട് കോഹ്‌ലിയും 45 റൺസെടുത്ത യുവരാജ് സിങ്ങും 56 റൺസെടുത്ത ഹർദിക് പാണ്ഡെയും മികച്ച പ്രകടനം കാഴ്ച വച്ചു. സ്റ്റോക് മൂന്നും വോക്സും ബോളും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജേസൺ റോയി (65), ജോണി ബെയർസ്റ്റോ (56), ബെൻ സ്റ്റോക്സ് (39 പന്തിൽ 57) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തായത്. ക്യാപ്റ്റൻ ഒയിൻ മോർഗൻ 43 റൺസെടുത്ത് പുറത്തായി. ക്രിസ് വോക്സ് 19 പന്തിൽ 34 റൺെസടുത്തു. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്നും രവീന്ദ്ര ജഡേജ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജേസൺ റോയിയും സാം ബില്ലിങ്സും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിനായി ഇന്ത്യയ്ക്ക് 18-ാം ഓവർ വരെ കാത്തിരിക്കേണ്ടിവന്നു. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ഒന്നാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു. ബില്ലിങ്സിനെ മടക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 58 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 35 റൺസെടുത്ത ബില്ലിങ്സിനെ ജഡേജ ബുംറയുടെ കൈകളിലെത്തിച്ചു. അധികം വൈകാതെ ജേസൺ റോയിയും ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 56 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 65 റൺസെടുത്ത റോയി ജഡേജയുടെ പന്തിൽ ബൗൾഡായി. പരമ്പരയിൽ റോയിയുടെ മൂന്നാം അർധസെഞ്ചുറിയാണിത്. 73, 82, 65 എന്നിങ്ങനെയാണ് റോയിയുടെ സ്കോറുകൾ.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന് ക്യാപ്റ്റൻ ഒയിൻ മോർഗൻ-ബെയർസ്റ്റോ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് (84) തീർത്തു. സ്കോർ 194ൽ എത്തിയപ്പോൾ മോർഗനെ മടക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനായി. 44 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 43 റണ്‍സെടുത്ത മോർഗനും ബുംറയ്ക്ക് ക്യാച്ചു സമ്മാനിച്ചാണ് മടങ്ങിയത്. 15 പന്തിൽ 11 റൺസെടുത്ത ബട്‌ലറിനെയും പാണ്ഡ്യ മടക്കി. മോയിൻ അലി (അഞ്ചു പന്തിൽ രണ്ട്) വന്നപോലെ പോയെങ്കിലും ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റിൽ അർധസെഞ്ചുറി (73) കൂട്ടുകെട്ട് തീർത്ത ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. അവസാന ഓവറിലെ കൂട്ടപ്പൊരിച്ചിലിനിടെ വോക്സും പ്ലങ്കറ്റും പെട്ടെന്ന് പുറത്തായെങ്കിലും ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയിരുന്നു. സ്റ്റോക്സ് 57 റൺസെടുത്ത് പുറത്താകാതെ നിന്നു.