നാടകീയതയും അത്ഭുതങ്ങളും സംഭവിച്ചില്ല, നിർണായകമായ നാലാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ജയത്തോടെ ഓസീസിനെതിരായ പരമ്പര ഇന്ത്യക്ക്. 106 റൺസിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു, അതും 23.5 ഓവറിൽ തികച്ചും ആധികാരികമായി. സ്കോർ: ഓസ്ട്രേലിയ 300 & 137, ഇന്ത്യ: 332 & 106/2 (23.5 ov). ജയത്തോടെ ബോർഡർ–ഗാവസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണിത്.
വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ് നാലാം ദിനത്തിൽ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 46ൽ വച്ച് ഇന്ത്യക്ക് മുരളി വിജയിയെയും (എട്ട്) പൂജാരെയും (പൂജ്യം) നഷ്ടമായെങ്കിലും പിന്നീട് രാഹുലും ക്യാപ്റ്റൻ രാഹനെയും ചേർന്ന് ഇന്ത്യയെ ഉച്ചഭക്ഷണത്തിനു മുമ്പുതന്നെ വിജയത്തിൽ എത്തിക്കുകയായിരുന്നു. രാഹുൽ 51 റൺസും രഹാനെ 38 റൺസെടുത്തും പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 9.5 ഓവറിൽ ഇരുവരും ചേർന്നു നേടിയത് 60 റൺസ്. ഇതിൽ 38 ഉം രഹാനെയുടെ സംഭാവനയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ 137 റൺസിന് ഓസ്ട്രേലിയ പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 106 ആയത്. ഇന്ത്യക്ക് 32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചിരുന്നു.