ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്താം പതിപ്പിന് തിരശീല ഉയരാൻ ആഴ്ചകൾ ശേഷിക്കെ, പുണെ സൂപ്പർ ജയന്റ്സ് ടീം മാനേജ്മെന്റ് മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കി. ഓസീസ് നായകൻ കൂടിയായ സ്റ്റീവ് സ്മിത്താകും ക്യാപ്റ്റൻ സ്ഥാത്തു ധോണിയുടെ പകരക്കാരനെന്നാണു സൂചന. അതേസമയം, ധോണിയെ ക്യാപ്റ്റൻസ്ഥാനത്തുനിന്ന് പുറത്താക്കിയതല്ല, അദ്ദേഹംതന്നെ സ്ഥാനമൊഴിഞ്ഞതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
‘ക്യാപ്റ്റൻ കൂൾ’ എന്ന പേരിൽ പ്രശസ്തനായ ധോണി ഐപിഎൽ ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതോടെ, ക്യാപ്റ്റനെന്ന നിലയിലുള്ള പടിയിറക്കം പൂർണമാകും. ഏറെ മുൻപുതന്നെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച ധോണി, അടുത്തിടെ ഏകദിന, ട്വന്റി20 ടീമുകളുടെയും ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഐപിഎലിലും ക്യാപ്റ്റനെന്ന നിലയിലുള്ള പടിയിറക്കം.
കഴിഞ്ഞ ഒൻപതു സീസണുകളിലും ക്യാപ്റ്റനെന്ന നിലയിലാണ് ധോണി രംഗത്തുണ്ടായിരുന്നത്. 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ച ധോണി, ഒത്തുകളി വിവാദത്തെ തുടർന്ന് ടീമിനെ വിലക്കിയതോടെ 2016ൽ പുണെ സൂപ്പർ ജയന്റ്സിന്റെ നായകനായി. നായകനെന്ന നിലയിൽ 2010, 2011 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഐപിഎൽ ചാംപ്യൻമാരാക്കിയ ധോണി, 2010, 2014 വർഷങ്ങളിൽ ചാംപ്യൻസ് ലീഗ് ട്വന്റി20യിലും ടീമിനെ കിരീടത്തിലേക്കു നയിച്ചു.
എന്നാൽ, കഴിഞ്ഞ സീസണിൽ ധോണിക്കു കീഴിൽ പുണെ സൂപ്പർ ജയന്റ്സിന്റേത് ദയനീയ പ്രകടനമായിരുന്നു. 14 മൽസരങ്ങളിൽ അഞ്ചു മൽസരങ്ങൾ മാത്രം ജയിച്ച ധോണിയുടെ പുണെയ്ക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ബാറ്റുകൊണ്ട് ധോണിയുടേതും മോശം പ്രകടനമായിരുന്നു. ഐപിഎൽ സീസണുകളിലെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം കാഴ്ചവച്ച ധോണിക്ക് 14 മൽസരങ്ങളിൽനിന്ന് ഒരേയൊരു അർധസെഞ്ചുറിയോടെ നേടാനായത് 284 റൺസ് മാത്രം.