ഗോവയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ച് 71–ാമത് സന്തോഷ് ട്രോഫി കിരീടം ബംഗാളിന്. ബംബോലിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തിൽ അധികസമയത്തിന്റെ അവസാന നിമിഷം ഗോൾ നേടിയാണ് ബംഗാൾ ഗോവയെ വീഴ്ത്തിയത്. മൻവീർ സിങ്ങാണ് (120) മനോഹരമായ ഗോളിലൂടെ ബംഗാളിന്റെ 32–ാം കിരീടനേട്ടം ആഘോഷിച്ചത്.
ആറാം തവണ ചാമ്പ്യന്‍മാരാവുകയെന്ന് ഉറപ്പിച്ചായിരുന്നു ഗോവയുടെ പ്രകടനം. എന്നാൽ, പേരിലെ പെരുമ നിലനിർത്താൻ ബംഗാളും ശ്രമിച്ചപ്പോൾ മൽസരം കടുത്തു. 90 മിനിറ്റ് കളം നിറഞ്ഞു കളിച്ചിട്ടും ഇരുപക്ഷത്തും ഗോൾ പിറന്നില്ല. ഒടുവിൽ അധികസമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മൻവീർ ഗോൾ നേടുകയായിരുന്നു.
രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു ഗോവ. സെമിയിലെ വിജയത്തിനു സഡ്‌ഡൻ ഡെത്തിന്റെ ഭാഗ്യം വേണ്ടി വന്നെങ്കിലും ഗ്രൂപ്പ് എയിൽ മൂന്ന് ജയവും ഒരു സമനിലയുമായി തോൽവി അറിയാതെ ആയിരുന്നു ബംഗാളിന്റെ മുന്നേറ്റം . ഗോവയാവട്ടെ ഓരോ മത്സരം പിന്നിടുമ്പോഴും പ്രകടനം മെച്ചപ്പെട്ടുത്തുകയായിരുന്നു. ഗ്രൂപ്പ് ചാംപ്യൻമാരായ കേരളത്തെ ഒന്നിന് എതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് അവസാന രണ്ടിൽ അവർ സ്ഥാനം പിടിച്ചത്.
2009 ൽ ചെന്നൈയിൽ ബംഗാളിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി ചാംപ്യൻമാരായ ശേഷം ഫൈനലിൽ എത്താൻ ഗോവയ്ക്ക് സാധിച്ചിരുന്നില്ല. 2011 ൽ അസമിൽ നടന്ന സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ കീഴടക്കിയായിരുന്നു അവസാനമായി ബംഗാൾ കിരീടം നേടിയത്.