വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെതിരെ സ്പോർട്ട്്സ് കൗൺസിൽ നടപടി തുടങ്ങി. വിജിലൻസ് ശുപാർശ അനുസരിച്ച് ബഷീറിനെയും ഖജാൻജി ആർ. രാമചന്ദ്രൻനായരെയും പുറത്താക്കാത്തതിൽ വോളീബോൾ ഫെഡറേഷൻ പ്രസിഡന്റിനോട് വിശദീകരണം തേടും. തിരുവന്തപുരത്ത് ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെയും ഖജാൻജി ആർ.രാമചന്ദ്രൻ നായരെയും പുറത്താക്കണമെന്ന വിജിലൻസ് ശുപാർശ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നാണ് സ്പോർട്ട് കൗൺസിൽ ചോദിക്കുന്നത്. വിശദീകരണം തേടി വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ചാർളി ജേക്കബിന് കത്തുനൽകാൻ സ്പോർട്ട് ്കൗൺസിൽ യോഗം തീരുമാനിച്ചു. 2011ൽ പെരിന്തൽമണ്ണയിലെ ദേശീയ സബ്ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിന് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അനുവദിച്ച ആറുലക്ഷം രൂപ നാലകത്ത് ബഷീറും രാമചന്ദ്രൻ നായരും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ട് പത്മിനി തോമസ് അധ്യക്ഷയായുള്ള ഭരണസമിതി പൂഴ്ത്തിയിരുന്നു. മനോരമ ന്യൂസാണ് ഇക്കാര്യം കഴിഞ്ഞദിവസം പുറത്തുവിട്ടത്. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നാലകത്ത് ബഷീറിനോട് വിശദീകരണം തേടിയിരുന്നു. ഇതിൽ ബഷീർ നൽകിയ മറുപടി തൃപ്തികരമല്ലെന്നും കൗൺസിൽ യോഗം വിലയിരുത്തി.