ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് ഒളിംപിക് സ്വർണ മെഡൽ നഷ്ടമായി. 2008ൽ ബെയ്ജിങ്ങിൽ നടന്ന ഒളിംപിക്സിൽ 4-100 മീറ്റർ റിലേയിൽ നേടിയ സ്വർണമാണ് നഷ്ടമായത്. ടീമംഗം നെസ്റ്റ കാർട്ടർ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ബോൾട്ട് ഉൾപ്പെട്ട ജമൈക്കൻ ടീമിനെ അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ബോൾട്ടിന് സ്വർണ മെഡൽ നഷ്ടമായത്.
ബെയ്ജിങ് ഒളിംപിക്സിൽ ഇതുൾപ്പെടെ ബോൾട്ട് മൂന്നു സ്വർണ മെഡലുകൾ നേടിയിരുന്നു. ഇവയുൾപ്പെടെ മൂന്ന് ഒളിംപിക്സുകളിൽനിന്നായി ഒൻപത് സ്വർണ മെഡലുകളാണ് ബോൾട്ട് ഇതുവരെ സ്വന്തമാക്കിയത്. റിയോയിലും മൂന്ന് സ്വർണമെഡലുകൾ നേടിയതോടെ ‘ട്രിപ്പിൾ ട്രിപ്പിൾ’ എന്ന അത്യപൂർവ നേട്ടവും ബോള്‍ട്ട് സ്വന്തമാക്കിയിരുന്നു. ബെയ്ജിങ്ങിൽ നേടിയ റിലേ സ്വർണം തിരിച്ചെടുക്കുന്നതോടെ ഈ റെക്കോർഡുകളും ബോൾട്ടിന് നഷ്ടമാകും.