ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ വിരാട് കോഹ്‌ലിയുടെ വെട്ടിക്കെട്ട് ബാറ്റിങ്ങും റൺവേട്ടയും എതിർ ടീമിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ പുനെയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ 105 പന്തില്‍ 122 റണ്ണെടുത്ത കോഹ്ലി ബാറ്റിങ് വെടിക്കെട്ടായിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 350ന്റെ റൺമതിൽ ഇന്ത്യ മറികടന്നത് കോഹ്‌ലിയുടെ ബാറ്റിങ്ങ് മികവിലായിരുന്നു. കട്ടക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ കോഹ്‌ലിയെ എങ്ങനെ പുറത്താക്കാമെന്ന ആലോചനയിലാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റും ആരാധകരും. കോഹ്‌ലിയെ പുറത്താക്കാൻ ഇംഗ്ലണ്ട് മുന്‍ നായകനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ മൂന്ന് വഴികൾ ഉപേദശിച്ചുവെന്നാണ് കേൾവി.
1- ബാറ്റില്‍നിന്ന് അകന്ന് പന്തെറിയുക, ക്ഷമ നശിച്ച കോഹ്‌ലി കയറി അടിച്ച് വിക്കറ്റ് കളയും
2– ബൗൺസെറുകൾ എറിയുക, തലയ്ക്ക് മുകളിൽ തുടർച്ചയായി പന്ത് എറിയുമ്പോൾ അവസാനം പിഴവ് വരുത്തും
3– മികച്ച കളിക്കാരനാണെന്ന കോഹ്‌ലിയുടെ അഹംഭാവത്തെ പന്തുകളിലൂടെ വരുതിയിലാക്കി പുറത്താക്കുക
നാസർ ഹുസൈന്റെ മൂന്നാമത്തെ വഴി കോഹ്‌ലിയുടെ വ്യക്തിത്വത്തെ ഉന്നംവച്ചുള്ളതായിരുന്നു. ഉപദേശം കേട്ട് കളിക്കളത്തിൽ ഇറങ്ങുന്ന ടീമിന് ഇന്ത്യൻ നായകനെ പുറത്താക്കാൻ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.