
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടക്കുന്ന ഇൻഡോറിലെ പിച്ചിനെതിരെ ഐസിസി നടപടി വന്നേക്കും. ശരാശരിയിലും താഴ്ന്ന പിച്ചായി ഇൻഡോറിലെ പിച്ച് രേഖപ്പെടുത്താനാണ് സാധ്യത. ബാറ്റേഴ്സിന്റെ പേടിസ്വപ്നമായി മാറിയ പിച്ചിൽ കളി തുടങ്ങി ആദ്യ 30 മിനിറ്റിൽ തന്നെ പന്തിൽ വലിയ ടേൺ വന്നിരുന്നു.
ഇൻഡോർ ടെസ്റ്റിന്റെ ആദ്യ ദിനം 14 വിക്കറ്റുകളാണ് വീണത്. ടെസ്റ്റ് മത്സരങ്ങൾക്കായി ബിസിസിഐയെ തയ്യാറാക്കുന്ന പിച്ചുകളെ ചൂണ്ടിയുള്ള വിമർശനം ഇൻഡോർ ടെസ്റ്റോടെ രൂക്ഷമായി. ഇൻഡോറിലെ പിച്ചിന് എതിരെ ഐസിസി മാച്ച് റഫറി ക്രിസ് ബോർഡ് നടപടി എടുത്തേക്കും എന്നാണ് സൂചന.
ഓസീസ് സ്പിന്നർ ലിയോണിന് 8.3 ഡിഗ്രി ടേൺ വരെ ഇൻഡോർ പിച്ചിൽ നിന്ന് ലഭിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും മൂന്ന് ദിവസത്തിൽ തീർന്നിരുന്നു. ഇൻഡോറിലും അത് തന്നെയാവും അവസ്ഥ.
ഇന്ത്യൻ മുൻ താരം ദിലിപ് വെങ്സർക്കാർ ഉൾപ്പെടെയുള്ളവരും ഇൻഡോർ പിച്ചിനെ വിമർശിച്ചിരുന്നു. വേണ്ട ബൗൺസ് ലഭിച്ച് ബൗളർമാർക്കും ബാറ്റേഴ്സിനും ഒരുപോലെ അവസരം നൽകുന്നതാവണം പിച്ച്. ആദ്യ ദിവസം തന്നെ ഇത്രയും ടേൺ ലഭിച്ചാൽ, അതും ആദ്യ സെഷനിൽ തന്നെ...എങ്കിൽ ഇത് ക്രിക്കറ്റിനെ പരിഹസിക്കുന്നത് പോലെയാണെന്നും വെങ്സർക്കാർ പറഞ്ഞു.
ICC might take action against indore pitch