അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് നടക്കുന്ന മല്‍സരത്തില്‍ സ്പെയിന്‍ കോസ്റ്ററിക്കയെ നേരിടും. 2010ല്‍ ലോകകിരീടം നേടിയശേഷം പിന്നീടൊരിക്കലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തിറക്കാന്‍ സ്പെയിനിനായിട്ടില്ല.
2010ല്‍ കിരീടം നേടിയ സ്പെയിന് പിന്നീടുള്ള ലോകകപ്പുകളെല്ലാം പെയ്ന്‍ഫുള്ളായിരുന്നു. ഈ വേദന മാറ്റാന്‍ ബൂട്ടുകെട്ടിയിറങ്ങുന്ന് സ്പെയിന്‍ പക്ഷേ ഇക്കുറി ജര്‍മനിക്കൊപ്പം മരണഗ്രൂപ്പിലാണ്. അന്‍സു ഫാറ്റി, പെദ്രി, റോഡ്രിഗോ തുടങ്ങിയ യുവ താരങ്ങളുടെ കരുത്തിലാണ് സ്പെയിന്‍ ഖത്തറിലെത്തുന്നത്. നേഷന്‍സ് ലീഗില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് അപ്രതീക്ഷിതമായി തോറ്റെങ്കിലും തൊട്ടുപിന്നാലെ പോര്‍ച്ചുഗലിനെ തോല്‍പിച്ചു. യൂറോ കപ്പില്‍ സെമിയിലും നേഷന്‍സ് ലീഗില്‍ ഫൈനലിലുമെത്തിയ ടീമിന്റെ കരുത്ത് തകര്‍പ്പന്‍ ഫോമിലുള്ള യുവതാരങ്ങള്‍ തന്നെയാണ്.
റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള സെപെയിനെതിരെ മുപ്പത്തൊന്നാം റാങ്കിലുള്ള കോസ്റ്ററിക്ക വിയര്‍ക്കാനാണ് സാധ്യത. മരണ ഗ്രൂപ്പില്‍ എത്രകണ്ട് മികച്ച പ്രകടനം നടത്താമെന്ന ആശങ്കയിലാണ് കോസ്റ്ററിക്കയെത്തുന്നത്. സ്പെയിനും ജര്‍മനിയുമുള്ളൊരു ഗ്രൂപ്പില്‍ മുന്നേറ്റം അതികഠിനമാണെന്ന് കോസ്റ്ററിക്കയ്ക്കറിയാം. ഗോളടിച്ച് കൂട്ടുന്ന ജൂവിസണ്‍ ബെനറ്റാണ് ടീമിലെ സ്റ്റാര്‍. പരിശീലകനായ ലൂയിസ് ഫെര്‍ണാണ്ടസ് സ്വാരെസിലാണ് ടീമിന്റെ പ്രതീക്ഷ. ഇക്വഡോറിലെ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലെത്തിച്ച പരിശീലകനില്‍ നിന്ന് അല്‍ഭുതം പ്രതീക്ഷിക്കുകയാണ് കോസ്റ്ററിക്ക.