റഷ്യ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം വൈകുന്നേരം 3.30ന് നടക്കുന്ന മല്‍സരത്തില്‍ മൊറോക്കോയാണ് ക്രോയേഷ്യയുടെ എതിരാളികള്‍
റഷ്യന്‍ ലോകകപ്പിന്റെ ഓര്‍മകളുമായാകും ക്രൊയേഷ്യ ഖത്തറിലിറങ്ങുന്നത്. അര്‍ജന്റീനെയെയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ച് ഫൈനലിലേക്കെത്തിയിരുന്നു ക്രൊയേഷ്യന്‍ പട. കിരീടം നേടാനായില്ലെങ്കിലും കാല്‍പന്താരാധകരുടെ മനസുനിറച്ചാണ് അവര്‍ മടങ്ങിയത്. നാലുവര്‍ഷം മുമ്പ് ടീമിനെ മുന്നില്‍ നിന്ന് നയിച്ച ലൂക്കാ മോഡ്രിച്ചും ഇവാന്‍ പെരിസിച്ചും തന്നെയാണ് ഇക്കുറിയും ടീമിന്റെ തല. റാങ്കിങ്ങില്‍ പന്ത്രണ്ടാമതുള്ള ടീമിന് കഴിഞ്ഞ ഒരങ്കത്തിന് കൂടി ബാല്യമില്ലെന്ന് കരുതാന്‍ വയ്യ.
യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സും ഡെന്‍മാര്‍ക്കുമടക്കമുള്ള ഗ്രൂപ്പില്‍ ക്രൊയേഷ്യ നേടിയ ഒന്നാം സ്ഥാനം തന്നെ അവരുടെ പോരാട്ടവീര്യത്തിന് തെളിവാണ്. മോഡ്രിച്ചടക്കമുള്ള ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ ബൂട്ടഴിക്കും മുമ്പ് ഒറു കിരീടം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അടുത്തിടെ ചിലെയെ തോല്‍പിച്ചതിന്റെ ആവേശത്തിലാണ് മൊറോക്കോ ലോകകപ്പിനെത്തുന്നത്. റാങ്കിങില്‍ ഇരുപത്തി രണ്ടാമതുള്ള ടീമിന് ഇതുവരെ ലോകകപ്പ് ക്വാര്‍ട്ടറിലേക്കെത്താനായിട്ടില്ല. 1986ല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് വിശ്വവേദിയില്‍ ടീമിന്റെ മികച്ച പ്രകടനം. ചെല്‍സി മിഡ്ഫീല്‍ഡര്‍ ഹാകിം സിയെച്ചും പിഎസ്ഡി ഡിഫന്‍ഡര്‍ അഷ്റഫ് ഹാക്കിമിയുമാണ് ടീമിലെ സൂപ്പര്‍ താരങ്ങള്‍. ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനെ മാറ്റി പുതിയ പരിശീകനൊപ്പമാണ് മൊറോക്കോയെത്തുന്നതെന്നും ശ്രദ്ധേയം