ഫുട്‌ബോള്‍ മത്സരത്തിനിടെ വനിതാ റഫറിയെ അടിച്ചുവീഴ്ത്തി ഗാര്‍മനീസ് താരമായ ക്രിസ്റ്റ്യന്‍ ടിറോണെ. അര്‍ജന്റീനയിലെ പ്രാദേശിക ടൂര്‍ണമെന്റിനിടെയാണ് സംഭവം. ഇന്‍ഡിപെന്‍ഡെന്‍സിയയും ഗാര്‍മനീസും തമ്മിലുള്ള മത്സരത്തിനിടെയാണ് വനിതാ റഫറിയ്ക്ക് മര്‍ദ്ദനമേറ്റത്. കളിക്കിടെ താരം മോശം വാക്കുകൾ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ റഫറി ചുവപ്പ് കാർഡ് കാട്ടി. പിന്നാലെ ടിറോണെ റഫറിയെ അടിച്ചുവീഴ്ത്തുകയായിരുന്നു
ദാർമ മഗാലി കോര്‍ട്ടാഡിയായിരുന്നു മത്സരത്തിലെ റഫറി. ചുവപ്പ് കാർഡ് കാട്ടിയതോടെ ടിറോണെ ഇവരുടെ തലയ്ക്ക് പിന്നിൽ നിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ഗ്രൗണ്ടില്‍ അടിയേറ്റുവീണ കോര്‍ട്ടാഡിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴുമണിക്കൂറോളം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് റഫറി ആശുപത്രി വിട്ടത്.
അതേസമയം കോര്‍ട്ടാഡിയെ ആക്രമിച്ച ടിറോണയെ പൊലീസ് അറസ്റ്റുചെയ്തു. ടിറോണയ്ക്ക് ക്ലബ്ബ് ഗാര്‍മനീസ് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.