വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചത് സഞ്ജു സാംസണിന്റെ ഒരു മികച്ച സേവിലൂടെയായിരുന്നു. പേസർ മുഹമ്മദ് സിറാജിന്റെ വൈഡ് ബൗണ്ടറിയിലേക്ക് വിടാതെ ഡൈവ് ചെയ്ത് സഞ്ജു തടയുകയായിരുന്നു. ഇതോടെ സഞ്ജുവിനെ സ്ഥിരമായി വിമർശിക്കുന്നവർ പോലും പ്രശംസിച്ച് രംഗത്ത് എത്തി. ഇപ്പോഴിതാ രണ്ടാം മത്സരത്തിലും മുഹമ്മദ് സിറാജിന്റെ ഇത്തരമൊരു ബോൾ തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തിയതിനു കയ്യടി നേടുകയാണ് ടീം ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ.
ആദ്യ ഏകദിനത്തിലെ സഞ്ജുവിന്റെ സേവിനെ ഓർമിപ്പിക്കുന്നതാണ് രണ്ടാം മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനമെന്നായിരുന്നു ഈ സമയത്ത് കമന്റേറ്റർമാരുടെ പ്രതികരണം. രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിലും തിളങ്ങിയ സഞ്ജു കരിയറിലെ ആദ്യ ഏകദിന അർധസെഞ്ചറി നേടിയ ശേഷമാണ് ഗ്രൗണ്ട് വിട്ടത്. 51 പന്തിൽ 54 റൺസാണു സഞ്ജു നേടിയത്. മാത്രമല്ല ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും സഞ്ജുവിന്റെ സേവ് വൈറലാണ്.
ഒന്നാം ഏകദിനത്തിൽ ഇന്ത്യ നേരിയ വിജയം കുറിച്ചതിനു പിന്നാലെ, യുവതാരം സഞ്ജു സാംസൺ അവസാന ഓവറിൽ നടത്തിയ നിർണായക സേവ് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയെന്ന് തുറന്നുപറഞ്ഞത് യുസ്‌വേന്ദ്ര ചെഹലായിരുന്നു. ഈ സേവാണ് മത്സരഫലം ഇന്ത്യയ്ക്ക് അനുകൂലമാക്കിയതെന്ന് ചൂണ്ടിക്കാട്ടി മുൻ താരം ആകാശ് ചോപ്രയും ട്വീറ്റ് ചെയ്തിരുന്നു.