
നെതർലൻഡിനെതിരായ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര അനായാസം സ്വന്തമാക്കി ഇംഗ്ലണ്ട്. എട്ട് വിക്കറ്റിനാണ് സന്ദർശകരുടെ വിജയം. ഇതോടെ പരമ്പര 3-0 മാർജിനിൽ ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് കുഞ്ഞന്മാരായ നെതർലൻഡസ് ഒരു എതിരാളിയെ ആയിരുന്നില്ല. സ്‌കോർ: നെതർലൻഡ്: 49.2 ഓവറിൽ 244ന് പുറത്ത്, ഇംഗ്ലണ്ട് 30.2 ഓവറിൽ 2 വിക്കറ്റിന് 248
സെഞ്ചുറി പ്രകടനവുമായി തിളങ്ങി നിന്നത് ഓപ്പണർ ജെയ്‌സൻ റോയ് ആണ്. 86 ബോളിൽ പതിനഞ്ച് ഫോറുകളുമായി 101 റൺസുമായി റോയ് പുറത്താകാതെ നിന്നു. ജെയ്‌സൻ റോയ് ആണ് മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും. ജോസ് ബട്‌ലർ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ജോസ് ബട്‌ലർ അറുപത്തി നാല് പന്തുകളിൽ പുറത്താകാതെ 88 റൺസ് നേടി. ഏഴ് ഫോറുകളും അഞ്ച് സിക്സറുകളും ബട്ലറുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. നാലു വിക്കറ്റ് പ്രകടനവുമായി ഇടം കൈയ്യൻ പേസർ ഡേവിഡ് വില്ലിയും മികച്ചുനിന്നു.
ആതിഥേയർക്കു വേണ്ടി ക്യാപ്റ്റൻ എഡ്വേർഡ്‌സ് (64), ഓപ്പണർ മാക്‌സ് ഓഡോഡ് (50), ബസ് ഡി ലീഡ് (56) എന്നിവർ തിളങ്ങി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ ഇംഗ്ലണ്ട് നേടിയിരുന്നു. ജോണി ബെയർസ്‌റ്റോ, ജോ റൂട്ട് എന്നീ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇംഗ്ലണ്ട് എത്തിയത്. ക്യാപ്റ്റൻ മോർഗൻ രണ്ടു മത്സരങ്ങളിലും റൺസൊന്നുമില്ലാതെ മടങ്ങിയതൊഴിച്ചാൽ ഇംഗ്ലണ്ടിന് സമ്പൂർണ്ണ മേധാവിത്വം നേടാനായ പരമ്പരയാണ് അവസാനിച്ചത്.