ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും വിംബിള്‍ഡനും സ്വന്തമാക്കിയ ജോക്കോ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഎസ് ഓപ്പണ്‍ ഫൈനലിനിറങ്ങുന്നത്.
പെര്‍ഫക്ട് 27. ജോക്കോയുടെ ഈവര്‍ഷത്തെ ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റിലെ വിജയങ്ങളെ ഇങ്ങനെ ഒറ്റവാക്കില്‍ ചുരുക്കാം. തുടക്കം ഓസ്ട്രേലിയന്‍ ഓപ്പണില്‍. എതിരാളി ഇതേ ഡാനില്‍ മെദ്‌വദേവ്. ഒരുഘട്ടത്തില്‍ പോലും ജോക്കോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ അന്ന് റഷ്യന്‍ താരത്തിനായില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജയം.
കരിയറിലെ 18–ാം ഗ്രാന്‍സ്‌ലാം കിരീടം. ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് എന്നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തെ വിശേഷിപ്പിച്ചത്. കരിയറില്‍ മാനസികമായി ഏറ്റവും വെല്ലുവിളികള്‍ നേരിട്ട ടൂര്‍ണമെന്റ് എന്നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തിന് ശേഷം ജോക്കോ പ്രതികരിച്ചത്.
കളിമണ്‍ കോര്‍ട്ടില്‍ പിറന്നത് ചരിത്രം. ഓപ്പണ്‍ എറയില്‍ എല്ലാ ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റുകളും രണ്ട് വട്ടം നേടുന്ന ഏകതാരമായി ജോക്കോ. വീഴ്ത്തിയത് സ്റ്റെഫാനോസ് സിസിപാസിനെ. കരിയറിലെ ഗ്രാന്‍സ്‌ലാം നേട്ടം 19ലേക്ക്.
ഒരുവര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം തിരിച്ചെത്തിയ വിംബിള്‍ഡന്‍. ഫൈനലില്‍ എതിരാളി മാറ്റിയോ ബെരട്ടിനി. എല്ലാ കണ്ണുകളും ജോക്കോയിലേക്ക്.. ഏറ്റവു കൂടുതല്‍ ഗ്രാന്‍സ്‌ലാമുകളെന്ന റാഫയുടേയും റോജറിന്റേയും റെക്കോര്‍ഡിലേക്ക് ജോക്കോ എത്തുമോയെന്ന ആകാംഷ....
6–7, 6–4, 6–4, 6–3 ജയം. ഇനി അറിയേണ്ടത് ബിഗ് ത്രീയിലെ ഇതിഹാസമാകുമോ ജോക്കോ എന്ന് മാത്രം. എതിരാളി ഡാനില്‍ മെദ്‌വദേവ് തന്നെ.