വാർത്താസമ്മേളനത്തിനിടെ കുടിക്കാൻ നൽകിയ കൊക്കക്കോള കുപ്പി എടുത്തുമാറ്റി റൊണാൾഡോ. ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് കൊക്കക്കോള. വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ കുപ്പികൾ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം ''ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ'' എന്ന് ഉറക്കെ പറഞ്ഞു.
ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിലും ഏറെ ശ്രദ്ധാലുവാണ് റൊണാൾഡോ. മുൻപും താരത്തിന്റെ ഇത്തരം നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുത്പന്നത്തെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രോത്സാഹിപ്പിക്കാറില്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന പരസ്യങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്.
തന്നെപ്പോലെ ഫിറ്റ്‌നെസ് കാര്യങ്ങളില്‍ തന്റെ മകന്‍ അത്ര ശ്രദ്ധപുലര്‍ത്തുന്നില്ലെന്ന് പറഞ്ഞതും വാർത്തയായിരുന്നു. തനിക്കിഷ്ടമല്ലെന്നറിഞ്ഞിട്ടും മകൻ സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ കുടിക്കുകയും ജങ്ക് ഫുഡ് കഴിക്കുകയും ചെയ്യാറുണ്ട് എന്നായിരുന്നു റൊണാൾഡോയുടെ തുറന്നുപറച്ചിൽ.