ബ്രസീലിയയില്‍ നെയ്മറാട്ടം ആയിരുന്നെങ്കില്‍ ആംസ്റ്റര്‍ഡാമില്‍ ഡുംഫ്രിസിന്റെ പകര്‍ന്നാട്ടം ആണ് കണ്ടത്. ഒരാള്‍ നായക പരിവേഷമുള്ളയാള്‍ മറ്റേയാള്‍ വില്ലന്‍ പരിവേഷമുള്ളയാളും. പാരിസിന്റെ മാത്രമല്ല ബ്രസീലിന്റെയും സുല്‍ത്താനെന്ന് ഉറക്കെപ്പറഞ്ഞ് നെയ്മര്‍ നിറഞ്ഞാടിയ മല്‍സരത്തില്‍ കാനറിക്കൂട്ടത്തിന് കോപ അമേരിക്കയില്‍ മിന്നും തുടക്കം. വെനസ്വേലയ്ക്ക് ഒരവസരം പോലും നല്‍കാതെ മൂന്നടിയില്‍ തീര്‍ത്തു കാനറക്കൂട്ടം. വെനസ്വേലയ്ക്കെതിരെ ഇതുവരെ തോറ്റട്ടില്ല എന്ന റെക്കോര്‍ഡ് തകരാതെ കാത്തു കാനറികള്‍. ആംസ്റ്റര്‍ഡാമില്‍ ആദ്യപകുതിയിലെ നിശബ്ദതയ്ക്ക് ശേഷം രണ്ടാംപകുതിയില്‍ വെടിക്കെട്ട്. തുടക്കമിട്ടത് നെതര്‍ലന്‍ഡ്സ് ആയിരുന്നു എന്നാല്‍ തിരിച്ചടിച്ച യുക്രയിന് മുന്നില്‍ കീഴടങ്ങും എന്ന് തോന്നലില്‍ നിന്ന് ഡുംഫ്രിസ് രക്ഷകനായി പറന്നിറങ്ങി. 2–2ല്‍ നിന്ന് 3–2ന്റെ ജയത്തോടെ ഓറഞ്ചികള്‍ യൂറോകപ്പില്‍ പടയോട്ടം തുടങ്ങി. ആധുനിക ഫുട്ബോളിലെ റൈറ്റ് ബാക്ക് എങ്ങനെ കളിക്കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡുംഫ്രിസിന്റെ പ്രകടനം.
നെയമറാട്ടം
ഗോളടിച്ചും ഗോളടിപ്പിച്ചും ആരാധകരുടെ മനംനിറച്ചു നെയ്മര്‍. തുടക്കംമുതല്‍ ബ്രസീല്‍ ആക്രമിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ നെയ്മര്‍ തൊടുത്തുവിട്ട കോര്‍ണര്‍കിക്കില്‍ നിന്ന് പ്രതിരോധനിരതാരം മാര്‍ക്വീഞ്ഞോസ് ഗോളടിക്ക് തുടക്കമിട്ടു. പിന്നെയും കാനറിക്കൂട്ടം പലകുറി വെനസ്വേലയുടെ ഗോള്‍മുഖത്ത് പറന്നിറങ്ങി. റിച്ചാര്‍ലിസനും ജിസ്യൂസിനും നെയ്മര്‍ അവസരങ്ങള്‍ ഒരുക്കികൊടുത്തെങ്കിലും പന്ത് വെനസ്വേലയുടെ ഗോള്‍വരകടന്നില്ല. 64മത്തെ മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്കില്‍ നിന്ന് ഗോളടിച്ച് സുല്‍ത്താന്‍ ആരാധകരുടെ മനംനിറച്ചു. 67ാം രാജ്യാന്തര ഗോള്‍. ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്താന്‍ വേണ്ടത് പത്തുഗോളുകള്‍. പ്രതിരോധത്തില്‍ കോട്ടതീര്‍ത്ത് വെനസ്വേല നിന്നെങ്കിലും കോട്ടപൊളിക്കാനുള്ള കാനറികളുടെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ 89മത്തെ മിനിറ്റില്‍ നെയമറുെട ക്രോസില്‍ നിന്ന് ബാര്‍ബോസ കാനറികളുടെ മൂന്നാമത്തെ അടി വെനസ്വേലയ്ക്ക് കൊടുത്തു. ഈ വിജയം സൂചിപ്പിക്കുന്നത് കോപ കിരീടം വിട്ടുകൊടുക്കാന്‍ തയാറല്ല എന്നാണ്.
രക്ഷകനായി ഡുംഫ്രിസ്
പ്രതിരോധനിരക്കാരുടെ റോള്‍ ഒരു വില്ലന്റേതിന് സമാനമാണ്. നായകനാകന്‍ പറന്നെത്തുന്നവരുടെ ചിറകരിഞ്ഞിടുന്ന രീതി. ആറടി രണ്ട് ഇഞ്ചുകാരനായ ഡെല്‍സല്‍ ഡുംഫ്രിസും ഓറഞ്ച് പടയ്ക്ക് വേണ്ടി ചെയ്യുന്നതും ഇതുതന്നെ. റോട്ടര്‍ഡാമില്‍ ജനിച്ച ഡുംഫ്രിസിന്റെ തുടക്കം സാവധാനം ആയിരുന്നു. റോട്ടര്‍ഡാമിന്റെ ക്ലബ്ബ് ഫെയര്‍നൂദിന് യൂത്ത് അക്കാദമി ഉണ്ടായിരുന്നെങ്കിലും ഡുംഫ്രിസിന് അവസരം കിട്ടിയില്ല. സ്പാര്‍ട്ട റോട്ടര്‍ഡാമില്‍ നിന്ന് പ്രഫഷനല്‍ കരിയര്‍ തുടങ്ങിയ ഡുംഫ്രിസിന് കുട്ടിക്കാലം മുതല്‍ നോട്ട് ബുക്കില്‍ തന്റെ ലക്ഷ്യങ്ങള്‍ കുറിച്ചുവയ്ക്കുന്ന ശീലമുണ്ട്. അതിലൊന്നായിരുന്നു രാജ്യത്തിന് വേണ്ടി ഗോള്‍ നേടുക എന്നത്. ആ ലക്ഷ്യമാണ് ആംസ്റ്റര്‍ഡാമില്‍ സാധിച്ചത്.
അതിവേഗത്തില്‍ നീങ്ങുന്ന കരുത്തുറ്റ ശക്തനായ റൈറ്റ് ബാക്കാണ് ഡെന്‍സല്‍ ഡുംഫ്രിസ്. വലതുവശത്തുകൂടി എത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം വലതുവശത്തുകൂടി മുന്നേറുകയും ആണ് ഇപ്പോള്‍ ഒരുറൈറ്റ് ബാക്കിന്റെ കടമ. അങ്ങനെ 85മത്തെ മിനിറ്റില്‍ യുക്രയിന്‍ ഗോള്‍മുഖത്ത് എത്തിയ ഡുംഫ്രിസ് തലകൊണ്ട് ചെത്തിയിട്ടത് ടീമിന്റെ വിജയഗോള്‍ മാത്രമല്ല തന്റെ ആദ്യ രാജ്യാന്തര ഗോള്‍ കൂടിയായിരുന്നു. ഈ പറക്കും ഫുട്ബോളറില്‍ നിന്ന് ഓറഞ്ചികള്‍ക്കും ഇനിയും പ്രതീക്ഷിക്കാം.