മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2019 പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച നിഹാല്‍ സരിന്റെ കരിയറില്‍ സ്വപ്നനേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2019. ചെസ് ലോകകപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പട്ടികയില്‍ ആദ്യത്തേത് . മലയാള മനോരമയും സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.
ചെസ് ലോകകപ്പില്‍ രണ്ടാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ അസര്‍ബൈജാന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ സഫര്‍ലി എല്‍ താജിനെ 37 നീക്കത്തിനൊടുവില്‍ തോല്‍പിച്ച നിഹാലിന്റെ കളികണ്ട് ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സന്‍ ട്വീറ്റ് ചെയ്തു ദ് പെര്‍ഫക്റ്റ് ഗെയിം. 16 വര്‍ഷം ലോകചാംപ്യന്‍ പട്ടം കൈവശം വച്ച ഇതിഹാസം അനറ്റൊളി കാര്‍പോവിനെ പ്രദര്‍ശന മല്‍സത്തില്‍ തോല്‍പിച്ചത് ചെസ് ലോകത്തെ ഞെട്ടിച്ചു. നിഹാല്‍ 2600 എലോ റേറ്റിങ് എന്ന നാഴികകല്ല് പിന്നിട്ട വര്‍ഷം കൂടിയാണ് 2019. ഈ നേട്ടം കൈവരിച്ച ലോകത്തിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 20 ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ പങ്കെടുത്ത ഏഷ്യന്‍ കോണ്ടിനന്റല്‍ ബ്ലിറ്റ്സ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയതാണ് 2019ലെ പ്രധാന നേട്ടങ്ങളിലൊന്ന്. ഒരുമല്‍സരം പോലും തോല്‍ക്കാതെയായിരുന്നു കിരീടനേട്ടം. തലമുറകളുടെ പോരാട്ടമെന്ന് വാഴ്ത്തപ്പെട്ട മല്‍സരത്തില്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരം വാസിലി ഇവാന്‍ചുക്കുമായി ലിയോണ്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിഹാല്‍ ഏറ്റുമുട്ടി. ജൂനിയര്‍ ലോകചാംപ്യന്‍ ഇറാനിയന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പര്‍ഹാം മഗ്സൂദുലു, നാലുവട്ടം വനിതാ ലോകചാംപ്യനായ ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ഹൂയിഫാന്‍ എന്നിവരെയും 2019ല്‍ നിഹല്‍ തോല്‍പിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ എ സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിന്‍ എ ഉമ്മറിന്റെയും മകനായ നിഹാല്‍ അഞ്ചാം വയസുമുതലാണ് ചെസ് കളിച്ചു തുടങ്ങിയത്. തൃശൂര്‍ ദേവമാതാ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്