കോവിഡ് തീര്‍ത്ത ഇടവേളയ്ക്ക് ശേഷം ട്രാക്കും ഫീല്‍ഡും വീണ്ടും സജീവമായതോടെ സുവര്‍ണ പ്രതീക്ഷയുമായി കാസര്‍കോടുനിന്ന് അസമിലേക്ക് പോകാനൊരുങ്ങുകയാണ് രണ്ട് കൊച്ചുതാരങ്ങള്‍. ദേശീയ ജൂനിയർ അമേച്വർ മീറ്റിൽ ഡിസ്കസ് ത്രോ വിഭാഗത്തിൽ മല്‍സരിക്കുന്ന കെ.സി.സെർവാനും അഖിലാ രാജുവും കേരളത്തിലേക്ക് സ്വര്‍ണമെഡല്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
കഠിന പരിശീലനത്തിലാണ് ചീമേനി ഹയർ സെക്കന്‍ഡറി സ്കൂളിലെ അഖിലാ രാജുവും, കുട്ടമത്ത് ഹയർ സെക്കന്‍ഡറിയിലെ കെ.സി.സർവാനും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ കുത്തകയായ ഡിസ്കസ് ത്രോയില്‍ ഈ കാസര്‍കോട്ടുകാരില്‍നിന്ന് സ്വര്‍ണമെഡല്‍ തന്നെ പ്രതീക്ഷിക്കുന്നതിന് കാരണമുണ്ട്. കോഴിക്കോട്ട് നടന്ന സെലക്ഷൻ ട്രയൽസിൽ ദേശീയ യോഗ്യതാ മാർക്കിനേക്കാൾ മികച്ച ദൂരം മറികടന്നാണ് ഇരുവരും ഡിസ്കസ് ത്രോയിൽ യോഗ്യത നേടിയത്. നിലവിലെ ദേശീയ റെക്കോര്‍ഡ് 53.70 മീറ്റർ എന്നിരിക്കെ കെ.സി.സര്‍വാന്‍റെ മികച്ച ദൂരം 52.65 മീറ്റര്‍ ആണെന്നത് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. അഖിലാ രാജു കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ മീറ്റിൽ മെഡല്‍ജേതാവാണ്.
മുൻ സംസ്ഥാന ഡിസ്കസ് ത്രോ ചാംപ്യനായ കെ.സി.ഗിരീഷാണ് ഇരുവരുടെയും പരിശീലകൻ. ഫെബ്രുവരി അഞ്ചുമുതല്‍ അസ്സമിലെ ഗുവാഹത്തിയിലാണ് മീറ്റ്.