നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈസ്റ്റ് ബംഗാള്‍–മോഹന്‍ ബഗാന്‍ ശത്രുതയ്ക്ക്. വംഗനാടിനെ രണ്ടായി പകുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ വൈരത്തിന്റെ കഥയറിയാം ഇനി.
ഒരു നാട്ടില്‍ പിറവിയെടുത്ത രണ്ട് ക്ലബുകള്‍ പതുക്കെ ഇന്ത്യന്‍ ഫുട്ബോളിന്റെ പര്യായമായി പരിണമിച്ചു. ഒന്നും രണ്ടുമല്ല.. മൂന്നൂറിലേറെത്തവണ അവര്‍ പരസ്പരം കൊമ്പുകോര്‍ത്തു. ഒരു രാഷ്ട്രത്തെ ഇളക്കിമറിച്ചു. ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു...
മോഹന്‍ ബഗാന്‍ മാനേജ്മെന്റിലെ അഭിപ്രായഭിന്നത 1920– ഓഗസ്റ്റ് ഒന്നിന് ഈസ്റ്റ് ബംഗാളിന്റെ പിറവിയിലേക്ക് നയിച്ചു. കിഴക്കൻ ബംഗാൾ പ്രദേശത്ത് നിന്നുമുള്ള നാലുപേരായിരുന്നു ക്ലബ്ബിന്റെ സ്ഥാപകർ. ഈസ്റ്റ് ബംഗാൾ ക്രമേണ കിഴക്കൻ ബംഗാളിന്റെ ഫുടബോളിലെ പ്രാതിനിധ്യമായി മാറി. ഇരുടീമും ആദ്യംഏറ്റുമുട്ടിയത് 1921– ഓഗസ്റ്റ് എട്ടിന് കൂച്ച് ബിഹാര്‍ കപ്പ് സെമി ഫൈനലില്‍. അന്ന് മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 300–ാം വട്ടം പോരിന് നേര്‍ക്കുനേര്‍ വന്നത് 2012–ല്‍.
ഡാര്‍ബി ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കിയത് ഈസ്റ്റ് ബംഗാള്‍. 1975–ന് ഐഎഫ്എ ഷീല്‍ഡ് ഫൈനലില്‍ ബഗാനെ വീഴ്ത്തിയത് മറുപടിയില്ലാത്ത അഞ്ചുഗോളിന്. 1980 ഓഗസ്റ്റ് 16 ഇന്നും ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ചോര കിനിയുന്ന താളാണ്.. ഐതിഹാസികമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നഷ്ടമായത് 16 ജീവനുകള്‍
ബോറോയില്‍ ഏറ്റവുമധികം ഗോളുകള്‍ സ്കോര്‍ ചെയ്തത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ. ആകെ 19 ഗോളുകള്‍. ഇതില്‍ 13 എണ്ണവും ഈസ്്റ്റ് ബംഗാളിനായി.
ഗൗതം സര്‍ക്കാര്‍, പ്രശാന്ത ബാനര്‍ജി, ദുലാല്‍ ബിശ്വാസ്, റെനെഡി സിങ് എന്നിവര്‍ രണ്ടുടീമുകളേയും നയിച്ചവരാണ്.
ടീമുകള്‍ക്കിടയിലെ പോരാട്ടവീര്യം മാത്രമല്ല; ഗോളടിച്ചാല്‍ ചങ്കുപറിച്ച് സ്നേഹിക്കുകയും മോശമാക്കിയാല്‍ ചീത്തവിളിക്കുകയും ചെയ്യുന്ന പച്ചയായ ആരാധകരാണ് ഈ വൈര്യത്തെ ലോകപ്രശസ്തമാക്കിയത്.. സോള്‍ട്ട് ലേക്കില്‍ 1997–ല്‍ ഫെഡറേഷന്‍ കപ്പ് സെമി കാണുവാനാണ് ഏറ്റവും കൂടുതല്‍ ആരാധകരെത്തിയത്. 1,31,000... ഇക്കുറി പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ആരവങ്ങളുമായി ആവേശം നിറയ്ക്കാന്‍ ആരാധകരുണ്ടാകില്ലെന്നതുമാത്രം ഏക സങ്കടം.