ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണം ശ്രദ്ധ നേടുന്നു. മോദിയുടെ ചോദ്യങ്ങൾക്കെല്ലാം ക്യാപ്റ്റന്‍ വ്യക്തമായ ഉത്തരം നൽകുകയും ചെയ്തു. യോയോ ടെസ്റ്റിനെക്കുറിച്ചും ക്യാപറ്റൻ കോലിക്ക് അതിൽ നിന്ന് ഇളവ് ഉണ്ടോ എന്നും ആയിരുന്നു പ്രധാനമായും മോദിക്ക് അറിയേണ്ടിയിരുന്നത്.
യോയോ ടെസ്റ്റിൽ നിന്ന് ആർക്കും ഇളവില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോലി മറുപടി പറഞ്ഞുതുടങ്ങിയത്. ''പരിശീലനത്തിനും യോയോ ടെസ്റ്റിനും കൃത്യമായി പോകാറുണ്ട്. പരാജയപ്പെട്ടാല്‍ എന്നെ ടീം സെലക്ഷന് പരിഗണിക്കില്ല. അതുകൊണ്ടുതന്നെ ടെസ്റ്റ് അത്യാവശ്യമാണ്. മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ താരങ്ങളുടെ ഫിറ്റ്‌നസ് ലെവല്‍ അല്‍പം താഴെയാണ്. അത് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ട്വന്റിട്വന്റിയും ഏകദിനവും ഒരു ദിവസം കൊണ്ട് അവസാനിക്കും. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ച് ദിവസം വരെ കളിക്കണം. ഓരോ ദിവസവും മൈതാനത്തിറങ്ങുന്നു, അതുകഴിഞ്ഞ് വിശ്രമിക്കുന്നു, വീണ്ടും മത്സരത്തിനിറങ്ങുന്നു. അതുകൊണ്ടുതന്നെ ശാരീരികക്ഷമതയുണ്ടായിരിക്കണം'', കോലി കൂട്ടിച്ചേർത്തു.
എന്താണ് യോയോ ടെസ്റ്റ്?
കായിക താരങ്ങളുടെ ശാരിരികക്ഷമത അളക്കാനുള്ള ശാസ്‌ത്രീയ മാര്‍ഗങ്ങളിലൊന്നാണ് യോയോ ടെസ്റ്റ്. ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കണമെങ്കില്‍ താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് ബിസിസിഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്.